2 ദിനവൃത്താന്തം 4

4
1അവൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു. 2അവൻ ഒരു വാർപ്പു കടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിനു വക്കോടുവക്ക് പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു. 3അതിനു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിനു പത്തു വീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നെ കുമിഴുകളും രണ്ട് നിരയായി വാർത്തുണ്ടാക്കിയിരുന്നു. 4അതു പന്ത്രണ്ട് കാളയുടെ പുറത്തുവച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു. 5അതിന്റെ കനം നാല് അംഗുലവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു; അതിൽ മൂവായിരം ബത്ത് വെള്ളംകൊള്ളും. 6അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്ക് അഞ്ചു വലത്തുഭാഗത്തും അഞ്ച് ഇടത്തുഭാഗത്തും വച്ചു. ഹോമയാഗത്തിനുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാർക്കു കഴുകുവാനുള്ളതായിരുന്നു. 7അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി വച്ചു. 8അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി വച്ചു; അവൻ പൊന്നുകൊണ്ടു നൂറ് കലശവും ഉണ്ടാക്കി. 9അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിനു വാതിലുകളും ഉണ്ടാക്കി, കതക് താമ്രംകൊണ്ടു പൊതിഞ്ഞു. 10അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വച്ചു. 11ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണി തീർത്തു. 12സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലയ്ക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി, 13സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം, 14പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ, 15കടൽ, അതിനു കീഴെ പന്ത്രണ്ട് കാള, 16കലങ്ങൾ, ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു. 17യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സെരേദാഥയ്ക്കും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാർപ്പിച്ചു. 18ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന് നിശ്ചയമില്ലായിരുന്നു. 19ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങളൊക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പം വയ്ക്കുന്ന മേശകളും 20അന്തർമന്ദിരത്തിനു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിനു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ട്, 21സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടുതന്നെ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും 22തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ട് ആയിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 4: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 4