2 ദിനവൃത്താന്തം 11

11
1രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധം ചെയ്തു രാജത്വം രെഹബെയാമിനു വീണ്ടുകൊള്ളേണ്ടതിനു യെഹൂദായുടെയും ബെന്യാമീന്റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെൺപതിനായിരം പേരെ ശേഖരിച്ചു. 2എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 3ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായിലും ബെന്യാമീനിലും ഉള്ള എല്ലാ യിസ്രായേലിനോടും പറക: 4നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിക്കയും യൊരോബെയാമിന്റെ നേരേ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു. 5രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതു. 6അവൻ യെഹൂദായിലും ബെന്യാമീനിലും ഉള്ള ബേത്‍ലഹേം, ഏതാം, തെക്കോവ, 7ബേത്ത്-സൂർ, സോഖോ, അദുല്ലാം, 8ഗത്ത്, മാരേശാ, സീഫ്, 9അദോരയീം, ലാഖീശ്, അസേക്കാ, 10സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു. 11അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവച്ചു. 12അവൻ ഓരോ പട്ടണത്തിലും വൻപരിചകളും കുന്തങ്ങളും വച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദായും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു. 13എല്ലാ യിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകല ദിക്കുകളിൽനിന്നും അവന്റെ അടുക്കൽ വന്നുചേർന്നു. 14യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു, താൻ ഉണ്ടാക്കിയ പൂജാഗിരികൾക്കും മേഷവിഗ്രഹങ്ങൾക്കും കാളക്കുട്ടികൾക്കും വേറേ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്, 15ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദായിലേക്കും യെരൂശലേമിലേക്കും വന്നു. 16അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സുവച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ യെരൂശലേമിൽ വന്നു. 17ഇങ്ങനെ അവർ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയിൽ നടന്നു. മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പു വരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു. 18രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു. 19അവൾ അവനു യെയൂശ്, ശെമര്യാവ്, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു. 20അവളുടെശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖായെ വിവാഹം കഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു. 21രെഹബെയാം തന്റെ സകല ഭാര്യമാരിലും വെപ്പാട്ടികളിലുംവച്ച് അബ്ശാലോമിന്റെ മകളായ മയഖായെ അധികം സ്നേഹിച്ചു. അവൻ പതിനെട്ട് ഭാര്യമാരെയും അറുപത് വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ട് പുത്രന്മാരെയും അറുപത് പുത്രിമാരെയും ജനിപ്പിച്ചു. 22രെഹബെയാം മയഖായുടെ മകനായ അബീയാവെ രാജാവാക്കുവാൻ ഭാവിച്ചതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു. 23അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു: യെഹൂദായുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെയൊക്കെയും പിരിച്ചയച്ചു, അവർക്കു ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 11: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 11