1 രാജാക്കന്മാർ 20:1-22

1 രാജാക്കന്മാർ 20:1-22 MALOVBSI

അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്റെ നേരേ യുദ്ധം ചെയ്തു. അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് അവനോട്: നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. അതിനു യിസ്രായേൽരാജാവ്: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതുതന്നെ എന്നു മറുപടി പറഞ്ഞയച്ചു. ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയയ്ക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് ദേശത്തുള്ള എല്ലാ മൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാൺമിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു. എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേൾക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു. ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: നിങ്ങൾ എന്റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു. ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിനും കൈക്ക് ഓരോ പിടി വാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറയിച്ചു. അതിനു യിസ്രായേൽരാജാവ്: വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിൻ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി. എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു. ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവൻ ഉത്തരം പറഞ്ഞു. അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണിനോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരായിരുന്നു. അവരുടെ ശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു. അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നു. ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവുകിട്ടി. അപ്പോൾ അവൻ: അവർ സമാധാനത്തിനു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു. പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു. അവർ ഓരോരുത്തൻ താന്താന്റെ നേരേ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി. പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു. അതിന്റെശേഷം ആ പ്രവാചകൻ യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു.