1 ദിനവൃത്താന്തം 5

5
1യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:- അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല. 2യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായിത്തീർന്നു; അവനിൽനിന്നു പ്രഭു ഉദ്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിനു ലഭിച്ചു- 3യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി. 4യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; 5അവന്റെ മകൻ മീഖാ; അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ; 6അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു. 7അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലംകുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ, സെഖര്യാവ്, 8അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു. 9അവരുടെ കന്നുകാലികൾ ഗിലെയാദ്‍ദേശത്തു പെരുകിയിരുന്നതുകൊണ്ട് അവർ കിഴക്കോട്ടു ഫ്രാത്തുനദിമുതൽ മരുഭൂമിവരെ പാർത്തു. 10ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കൈയാൽ പട്ടുപോയശേഷം അവർ ഗിലെയാദിനു കിഴക്ക് എല്ലാടവും കൂടാരം അടിച്ചു പാർത്തു.
11ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരേ ബാശാൻദേശത്തു സൽക്കാവരെ പാർത്തു. 12തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്. 13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴു പേർ. 14ഇവർ ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; 15അവൻ യഹദോവിന്റെ മകൻ; അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു. 16അവർ ഗിലെയാദിലെ ബാശാനിലും അതിനുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാ പുല്പുറങ്ങളിലും പാർത്തു. 17ഇവരുടെ വംശാവലിയൊക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
18രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലു കുലച്ച് എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു പേരുണ്ടായിരുന്നു. 19അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു. 20അവരുടെ നേരേ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കൈയിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവൻ അവരുടെ പ്രാർഥന കേട്ടരുളി. 21അവൻ അമ്പതിനായിരം ഒട്ടകം, രണ്ടു ലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരുലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി. 22യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികം പേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവർക്കു പകരം പാർത്തു.
23മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു. ബാശാൻമുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻപർവതവുംവരെ പെരുകി പരന്നു. 24അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിത്: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
25എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേർന്നു പരസംഗമായി നടന്നു. 26ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസെരിന്റെയും മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻനദീ തീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 ദിനവൃത്താന്തം 5: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 1 ദിനവൃത്താന്തം 5