SAM 89:1-18

SAM 89:1-18 MALCLBSI

സർവേശ്വരാ, ഞാൻ എന്നും അവിടുത്തെ അചഞ്ചലസ്നേഹത്തെ പ്രകീർത്തിക്കും. ഞാൻ എന്നും അവിടുത്തെ വിശ്വസ്തതയെ പ്രഘോഷിക്കും. അവിടുത്തെ സ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: “എന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോടു ഞാൻ ഉടമ്പടിയുണ്ടാക്കി. എന്റെ ദാസനായ ദാവീദിനോടു സത്യം ചെയ്തു. നിന്റെ സന്തതികളെ ഞാൻ സുസ്ഥിരമാക്കും; അവർ നിന്റെ സിംഹാസനത്തിൽ എന്നേക്കും വാഴും. സർവേശ്വരാ, സ്വർഗം അവിടുത്തെ അദ്ഭുതപ്രവൃത്തികൾ സ്തുതിക്കട്ടെ; അങ്ങയുടെ വിശ്വസ്തത ദിവ്യസഭയിൽ പ്രകീർത്തിക്കപ്പെടട്ടെ. സർവേശ്വരനു സമനായി സ്വർഗത്തിൽ ആരുണ്ട്? ദേവഗണത്തിൽ സർവേശ്വരനു തുല്യനായി ആരുണ്ട്? ദേവസഭയിൽ എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവർ അങ്ങയുടെ ചുറ്റും ഭയഭക്തിയോടെ നില്‌ക്കുന്നു. സർവശക്തനായ ദൈവമേ, സർവേശ്വരാ, അങ്ങയെപ്പോലെ ബലവാൻ ആരുണ്ട്? വിശ്വസ്തത അങ്ങയെ വലയം ചെയ്തിരിക്കുന്നു. ഇളകിമറിയുന്ന സമുദ്രത്തെ അവിടുന്നു ശാസിച്ചൊതുക്കുന്നു. തിരമാലകൾ ഉയരുമ്പോൾ അവിടുന്ന് അവയെ ശാന്തമാക്കുന്നു. അവിടുന്നു രഹബിനെ പിണമെന്നപോലെ തകർത്തു. അവിടുത്തെ ബലിഷ്ഠഭുജം ശത്രുക്കളെ ചിതറിച്ചു. ആകാശവും ഭൂമിയും അങ്ങയുടേതാണ്, ലോകവും അതിലുള്ള സകലവും അവിടുന്നാണ് സൃഷ്‍ടിച്ചത്. തെക്കുമുതൽ വടക്കുവരെയുള്ള എല്ലാ ദേശങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. താബോറും ഹെർമ്മോനും ആഹ്ലാദപൂർവം അങ്ങയെ പുകഴ്ത്തുന്നു, അവിടുത്തെ ഭുജം എത്ര ശക്തിയുള്ളത്. അവിടുത്തെ കരം എത്ര കരുത്തുറ്റത്. അവിടുന്നു വലങ്കൈ ഉയർത്തിയിരിക്കുന്നു. അവിടുന്നു തന്റെ രാജ്യം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നടക്കുന്നു. സ്തുതിഘോഷത്താൽ അങ്ങയെ ആരാധിക്കുന്നവർ, അവിടുത്തെ വരപ്രസാദത്തിൽ ജീവിക്കുന്നവർ തന്നെ, എത്ര അനുഗൃഹീതർ. അവർ അങ്ങയിൽ എപ്പോഴും ആനന്ദിക്കുന്നു. അങ്ങയുടെ നീതിയെ അവർ പ്രകീർത്തിക്കുന്നു. അവിടുന്നാണ് അവരുടെ ശക്തിയും മഹത്ത്വവും. അങ്ങയുടെ അനുഗ്രഹമാണ് അവർക്കു വിജയമരുളുന്നത്. സർവേശ്വരനാണ് ഞങ്ങളുടെ സംരക്ഷകൻ, ഇസ്രായേലിന്റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്.

SAM 89 വായിക്കുക