SAM 73:15-28

SAM 73:15-28 MALCLBSI

ഞാനും അവരെപ്പോലെ സംസാരിച്ചിരുന്നെങ്കിൽ, അവിടുത്തെ ജനത്തോട് അവിശ്വസ്തത കാട്ടുമായിരുന്നു. ഇത് എങ്ങനെ ഗ്രഹിക്കുമെന്നു ചിന്തിച്ചിട്ടും, അത് എനിക്കു ദുസ്സാധ്യമായി. എന്നാൽ, ഞാൻ ദൈവത്തിന്റെ മന്ദിരത്തിൽ ചെന്നപ്പോൾ, അവരുടെ അന്ത്യം എന്തെന്നു ഞാൻ ഗ്രഹിച്ചു. അവിടുന്ന് അവരെ വഴുവഴുപ്പുള്ളിടത്തു നിർത്തുന്നു. വിനാശത്തിലേക്ക് അവരെ തള്ളിയിടുന്നു. എത്ര പെട്ടെന്ന് അവർ നശിച്ചു. ഭീകരതകളാൽ അവർ നാമാവശേഷമായി. ഉണരുമ്പോൾ മറന്നുപോകുന്ന സ്വപ്നം പോലെയാണവർ അവിടുന്ന് എഴുന്നേല്‌ക്കുമ്പോൾ അവർ വിസ്മരിക്കപ്പെടും. എന്റെ ഹൃദയം വേദനിക്കയും എന്റെ മനസ്സ് വ്രണപ്പെടുകയും ചെയ്തപ്പോൾ, ഞാൻ ഭോഷനും അജ്ഞനുമായിരുന്നു. അവിടുത്തെ മുമ്പിൽ ഞാൻ മൃഗത്തെപ്പോലെ ആയിരുന്നു. എന്നിട്ടും ഞാൻ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു. അവിടുന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു. അവിടുന്ന് ഉപദേശം നല്‌കി എന്നെ വഴി നടത്തുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്‌കി സ്വീകരിക്കും. സ്വർഗത്തിൽ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ. ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും മനസ്സും തളർന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ. അങ്ങയിൽനിന്ന് അകന്നു നില്‌ക്കുന്നവർ നശിച്ചുപോകും. അങ്ങയോട് അവിശ്വസ്തരായി വർത്തിക്കുന്നവരെ അവിടുന്നു സംഹരിക്കും. ദൈവത്തോടു ചേർന്നു നില്‌ക്കുന്നത് എനിക്ക് എത്ര നല്ലത്. ദൈവമായ സർവേശ്വരനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു. അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കും.

SAM 73 വായിക്കുക