SAM 69:1-15

SAM 69:1-15 MALCLBSI

ദൈവമേ, എന്നെ രക്ഷിക്കണമേ, വെള്ളം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു. ആഴമുള്ള ചേറ്റിൽ ഞാൻ താഴുന്നു; ചുവടുറപ്പിക്കാൻ എനിക്കു കഴിയുന്നില്ല. കൊടുംകയത്തിൽ ഞാൻ പെട്ടിരിക്കുന്നു, വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകുന്നു; കരഞ്ഞുകരഞ്ഞു ഞാൻ തളരുന്നു. എന്റെ തൊണ്ട വരളുന്നു. ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണു മങ്ങുന്നു. കാരണം കൂടാതെ എന്നെ ദ്വേഷിക്കുന്നവർ, എന്റെ തലയിലെ രോമങ്ങളെക്കാൾ അധികം. എന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നവർ പ്രബലരാണ്. അവർ എനിക്കെതിരെ വ്യാജം പറയുന്നു. ഞാൻ മോഷ്‍ടിക്കാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, എന്റെ അപരാധങ്ങൾ അങ്ങയിൽ നിന്നു മറഞ്ഞിരിക്കുന്നില്ല. എന്റെ ഭോഷത്തം അവിടുന്ന് അറിയുന്നു. സർവശക്തനായ ദൈവമേ, സർവേശ്വരാ, അങ്ങയിൽ പ്രത്യാശ വയ്‍ക്കുന്നവർ, എനിക്കുണ്ടാകുന്ന അപമാനം നിമിത്തം ലജ്ജിച്ചുപോകരുതേ. ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ ആരാധിക്കുന്നവർ, ഞാൻ നിന്ദിക്കപ്പെടുന്നതുമൂലം അപമാനിതരാകരുതേ. അങ്ങേക്കുവേണ്ടിയാണല്ലോ ഞാൻ നിന്ദ സഹിച്ചത്. ലജ്ജ എന്നെ പൊതിയുന്നു. എന്റെ സഹോദരന്മാർക്കു ഞാൻ അപരിചിതനും എന്റെ കൂടെപ്പിറപ്പുകൾക്കു ഞാൻ അന്യനുമായി തീർന്നിരിക്കുന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു. അങ്ങയെ നിന്ദിക്കുന്നവരുടെ വാക്കുകൾ എന്റെമേൽ പതിക്കുന്നു. ഉപവാസത്താൽ ഞാൻ എന്നെത്തന്നെ വിനയപ്പെടുത്തി. അതും എനിക്കു നിന്ദയ്‍ക്കു കാരണമായി. ഞാൻ വിലാപവസ്ത്രം ധരിച്ചു, ഞാൻ അവർക്ക് പഴഞ്ചൊല്ലായിത്തീർന്നു. ഞാൻ പട്ടണവാതില്‌ക്കലിരിക്കുന്നവരുടെ സംസാരവിഷയമാണ്. മദ്യപന്മാർ എന്നെക്കുറിച്ചു പാട്ടു ചമയ്‍ക്കുന്നു. എങ്കിലും സർവേശ്വരാ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. തിരുവുള്ളമുണ്ടാകുമ്പോൾ ഉത്തരമരുളണമേ. അവിടുത്തെ അളവറ്റ സ്നേഹത്താൽ എന്നെ രക്ഷിക്കണമേ. ചേറിൽ താണുപോകാതെ എന്നെ രക്ഷിക്കണമേ. ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ. ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകരുതേ! ആഴം എന്നെ മൂടരുതേ, പാതാളം എന്നെ വിഴുങ്ങരുതേ.

SAM 69 വായിക്കുക