THUFINGTE 15:16-33

THUFINGTE 15:16-33 MALCLBSI

അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്. വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാൾ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം. കോപശീലൻ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു. അലസന്റെ മാർഗം മുൾച്ചെടികൾകൊണ്ടു നിറഞ്ഞത്; നീതിമാന്റെ മാർഗമോ നിരപ്പുള്ള രാജപാത; ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കും; മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു. ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു; വിവേകി നേർവഴിയിൽ നടക്കുന്നു. സദുപദേശം ഇല്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും; ഉപദേഷ്ടാക്കളുടെ ബഹുത്വത്താൽ അവ വിജയിക്കും. ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ, അവസരോചിതമായ വാക്ക് എത്ര നല്ലത്. ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു; അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു. അഹങ്കാരിയുടെ ഭവനം സർവേശ്വരൻ പൊളിച്ചുകളയും, വിധവയുടെ അതിരുകൾ അവിടുന്നു സംരക്ഷിക്കുന്നു. ദുർജനങ്ങളുടെ വിചാരങ്ങൾ സർവേശ്വരൻ വെറുക്കുന്നു; സജ്ജനത്തിന്റെ വാക്കുകൾ അവിടുത്തേക്കു പ്രസാദകരം. അന്യായലാഭം ഇച്ഛിക്കുന്നവൻ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും; കൈക്കൂലി വെറുക്കുന്നവൻ ജീവിച്ചിരിക്കും. നീതിമാൻ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കുന്നു. സർവേശ്വരൻ ദുർജനത്തിൽനിന്ന് അകന്നിരിക്കുന്നു; നീതിമാന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നു. കണ്ണിന്റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; സദ്‍വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുന്നു; ജീവദായകമായ ശാസന കേൾക്കുന്നവൻ ജ്ഞാനികളുടെ ഇടയിൽ വസിക്കും. പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു. ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു. ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.

THUFINGTE 15 വായിക്കുക