JOSUA 8:10-22

JOSUA 8:10-22 MALCLBSI

യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേൽനേതാക്കന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സൈനികർ നഗരവാതില്‌ക്കൽ എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവർ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്റെ പടിഞ്ഞാറു വശത്തു പതിയിരുത്തി. പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിർത്തി. ആ രാത്രിയിൽ യോശുവ താഴ്‌വരയിൽ പാർത്തു. ഹായിയിലെ രാജാവ് അവരെ കണ്ടപ്പോൾ പെട്ടെന്ന് സൈന്യസമേതം ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല. യോശുവയും ഇസ്രായേൽജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി. അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവർ യോശുവയെ പിന്തുടർന്ന് പട്ടണത്തിൽനിന്നു വിദൂരത്തെത്തി. ഇസ്രായേൽജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതിൽ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേൽജനത്തെ അവർ പിന്തുടർന്നത്. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “നിന്റെ കൈയിലിരിക്കുന്ന കുന്തം ഹായിക്കു നേരെ ചൂണ്ടുക. ആ പട്ടണം ഞാൻ നിന്റെ കരങ്ങളിൽ ഏല്പിക്കും.” യോശുവ അങ്ങനെ ചെയ്തു. തൽക്ഷണം പതിയിരുന്നവർ ഒളിവിടങ്ങളിൽനിന്ന് എഴുന്നേറ്റു പട്ടണത്തിനുള്ളിലേക്കു പാഞ്ഞുചെന്ന് അതു പിടിച്ചടക്കി. ഉടൻതന്നെ അവർ പട്ടണത്തിനു തീ വച്ചു. ഹായിനിവാസികൾ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിൽനിന്നു പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവർക്ക് രക്ഷപെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. മരുഭൂമിയിലേക്ക് ഓടിപ്പോയ ഇസ്രായേൽജനം തിരിഞ്ഞ് അവരെ ആക്രമിക്കാൻ തുടങ്ങി. പതിയിരുന്നവർ പട്ടണം പിടിച്ചടക്കിയതും പട്ടണത്തിൽനിന്നു പുക ആകാശത്തിലേക്കു പൊങ്ങുന്നതും കണ്ടപ്പോൾ യോശുവയും ഇസ്രായേൽജനവും തിരിഞ്ഞുനിന്ന് ഹായി നിവാസികളെ സംഹരിച്ചു. പട്ടണത്തിൽ കടന്ന ഇസ്രായേൽജനവും യുദ്ധരംഗത്തു വന്നു; അങ്ങനെ ഹായിനിവാസികൾ ഇസ്രായേൽജനത്തിന്റെ മധ്യത്തിലായി. അവരിൽ ഒരാൾപോലും ശേഷിക്കയോ രക്ഷപെടുകയോ ചെയ്യാത്തവിധം ഇസ്രായേല്യർ അവരെ സംഹരിച്ചു.

JOSUA 8 വായിക്കുക