ISAIA 30:12-18

ISAIA 30:12-18 MALCLBSI

അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിക്കുകയും മർദനത്തിലും വക്രതയിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്, ചാഞ്ഞുവീഴാറായി നില്‌ക്കുന്ന ഉയർന്ന മതിലിലെ വിള്ളൽ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങൾ തകരുന്നതു മനഃപൂർവം അടിച്ചുടച്ച മൺകലംപോലെ ആയിരിക്കും. അതിന്റെ ഒരു കഷണംപോലും അടുപ്പിൽനിന്നു തീ കോരാനോ തൊട്ടിയിൽനിന്നു വെള്ളം എടുക്കാനോ ഉപകരിക്കുകയില്ലല്ലോ. അതുകൊണ്ട്, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ശാന്തതയും ദൈവാശ്രയവുമാണ് നിങ്ങളുടെ ബലം. നിങ്ങൾ എന്റെ അടുക്കലേക്കു തിരിച്ചു വന്ന് സ്വസ്ഥമായിരുന്നാൽ രക്ഷിക്കപ്പെടും. എന്നാൽ നിങ്ങൾ അതിന് ഒരുങ്ങുകയില്ല. “ഇല്ല, ഞങ്ങൾ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങൾ പോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും. ഒരുവനെ ഭയപ്പെട്ട് ആയിരംപേരും അഞ്ചു പേരുടെ ഭീഷണികൊണ്ട് നിങ്ങൾ എല്ലാവരും ഓടിപ്പോകും. കുന്നിൻമുകളിൽ നാട്ടിയിരിക്കുന്ന കൊടിമരമോ, കൊടി അടയാളമോപോലെ നിങ്ങൾ ആയിത്തീരും. അതിനാൽ സർവേശ്വരൻ നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാൻ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാൽ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സർവേശ്വരനെ കാത്തിരിക്കുന്നവർ അനുഗൃഹീതർ.

ISAIA 30 വായിക്കുക