1 LALTE 19:1-13

1 LALTE 19:1-13 MALCLBSI

ഏലിയാ ചെയ്ത സകല പ്രവൃത്തികളും പ്രവാചകന്മാരെ വാളുകൊണ്ടു വെട്ടിക്കൊന്നതും ആഹാബ് ഈസേബെലിനോടു പറഞ്ഞു: അപ്പോൾ അവൾ ഒരു ദൂതനെ ഏലിയായുടെ അടുക്കൽ അയച്ചു പറയിച്ചു: “നാളെ ഈ നേരത്തിനു മുമ്പായി നിന്റെ ജീവൻ ആ പ്രവാചകന്മാരിൽ ഒരുവൻറേതുപോലെ ഞാൻ ആക്കിത്തീർക്കുന്നില്ലെങ്കിൽ ദേവന്മാർ അതും അതിലധികവും എന്നോടു ചെയ്തുകൊള്ളട്ടെ.” ഏലിയാ ഭയന്നു പ്രാണരക്ഷാർഥം ഓടിപ്പോയി. യെഹൂദ്യയിലെ ബേർ-ശേബയിലെത്തി അവിടെവച്ചു തന്റെ ഭൃത്യനെ വിട്ടുപിരിഞ്ഞു. തുടർന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുൾച്ചെടിയുടെ തണൽപറ്റി ഇരുന്നു; മരിച്ചാൽ മതി എന്നു പ്രവാചകൻ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാർഥിച്ചു: “സർവേശ്വരാ, എനിക്കു മതിയായി, എന്റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്റെ പിതാക്കന്മാരെക്കാൾ ഞാൻ നല്ലവനല്ലല്ലോ.” പ്രവാചകൻ ആ ചെടിയുടെ തണലിൽ കിടന്നുറങ്ങി; ഒരു മാലാഖ പ്രവാചകനെ തട്ടിയുണർത്തിയിട്ട് പറഞ്ഞു: “എഴുന്നേറ്റു ഭക്ഷിക്കുക.” അദ്ദേഹം എഴുന്നേറ്റു നോക്കിയപ്പോൾ കനലിൽ ചുട്ടെടുത്ത അടയും ഒരു ഭരണി വെള്ളവും തലയ്‍ക്കൽ ഇരിക്കുന്നതു കണ്ടു. അതു ഭക്ഷിച്ചതിനുശേഷം പ്രവാചകൻ വീണ്ടും കിടന്നു. സർവേശ്വരന്റെ ദൂതൻ ഏലിയായെ വീണ്ടും തട്ടിയുണർത്തി, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റു ഭക്ഷണപാനീയങ്ങൾ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്പതു പകലും നാല്പതു രാവും യാത്ര ചെയ്തു ദൈവത്തിന്റെ പർവതമായ ഹോരേബിൽ എത്തി; അവിടെ ഒരു ഗുഹയിൽ ഏലിയാ പാർത്തു; അവിടെവച്ചു സർവേശ്വരൻ പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ഏലിയാ ഉത്തരം പറഞ്ഞു: സർവശക്തനായ ദൈവമേ, ഞാൻ അങ്ങയെ എപ്പോഴും ശുഷ്കാന്തിയോടെ സേവിക്കുന്നു; ഇസ്രായേൽജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു; അവർ അങ്ങയുടെ യാഗപീഠങ്ങൾ തകർക്കുകയും അവിടുത്തെ പ്രവാചകന്മാരെ സംഹരിക്കുകയും ചെയ്തു; ഞാൻ ഒരാൾ മാത്രമേ ശേഷിച്ചിട്ടുള്ളൂ; എന്നെയും കൊല്ലാൻ അവർ ശ്രമിക്കുകയാണ്.” “നീ മലയിൽ കയറി എന്റെ മുമ്പാകെ നില്‌ക്കുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു. പിന്നീട് സർവേശ്വരൻ ആ വഴി കടന്നുപോയി. അപ്പോൾ മലകളെ പിളർക്കുകയും പാറകളെ തകർക്കുകയും ചെയ്ത ഒരു കൊടുങ്കാറ്റ് അടിച്ചു. എന്നാൽ കൊടുങ്കാറ്റിൽ സർവേശ്വരൻ ഇല്ലായിരുന്നു; കാറ്റിനു ശേഷം ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും അവിടുന്ന് ഇല്ലായിരുന്നു. ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സർവേശ്വരൻ ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോൾ ഒരു മൃദുസ്വരം കേട്ടു; ഉടനെ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു ഗുഹാമുഖത്തു ചെന്നുനിന്നു. “നീ ഇവിടെ എന്തു ചെയ്യുന്നു” എന്ന ചോദ്യം അദ്ദേഹം കേട്ടു.”

1 LALTE 19 വായിക്കുക