YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 96

96
1യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;
സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ.
2യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ;
നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
3ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും
സകല വംശങ്ങളുടെയും ഇടയിൽ
അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ.
4യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു;
അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;
യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും
ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
7ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ;
മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിൻ.
8യഹോവയ്ക്ക് അവന്റെ നാമത്തിനു തക്ക മഹത്ത്വം കൊടുപ്പിൻ;
തിരുമുൽക്കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ;
സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
10യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ;
ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു;
അവൻ ജാതികളെ നേരോടെ വിധിക്കും.
11ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും
സമുദ്രവും അതിന്റെ നിറവും മുഴങ്ങുകയും ചെയ്യട്ടെ.
12വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ;
അപ്പോൾ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
13യഹോവയുടെ സന്നിധിയിൽ തന്നെ;
അവൻ വരുന്നുവല്ലോ;
അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;
അവൻ ഭൂലോകത്തെ നീതിയോടും
ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in