YouVersion Logo
Search Icon

ഇയ്യോബ് 32

32
1അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായിത്തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോടു വാദിക്കുന്നതു മതിയാക്കി. 2അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരേ അവന്റെ കോപം ജ്വലിച്ചു. 3അവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ട് അവരുടെ നേരേയും അവന്റെ കോപം ജ്വലിച്ചു. 4എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരാകകൊണ്ട് എലീഹൂ ഇയ്യോബിനോടു സംസാരിപ്പാൻ താമസിച്ചു. 5ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ട് എലീഹൂവിന്റെ കോപം ജ്വലിച്ചു. 6അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ:
ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു;
അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല.
7പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ
എന്നിങ്ങനെ ഞാൻ വിചാരിച്ചു.
8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
സർവശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു.
9പ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല;
വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല.
10അതുകൊണ്ട് ഞാൻ പറയുന്നത്:
എന്റെ വാക്കു കേട്ടുകൊൾവിൻ;
ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
11ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;
നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ
എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.
12നിങ്ങൾ പറഞ്ഞതിനു ഞാൻ ശ്രദ്ധകൊടുത്തു;
ഇയ്യോബിനു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.
13ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു:
മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുത്.
14എന്റെ നേരേയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചത്;
നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോട് ഉത്തരം പറകയുമില്ല.
15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
അവർക്ക് വാക്കു മുട്ടിപ്പോയി.
16അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു;
അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?
17എനിക്കു പറവാനുള്ളതു ഞാനും പറയും;
എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
18ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു;
എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു.
19എന്റെ ഉള്ളം അടച്ചുവച്ച വീഞ്ഞുപോലെ ഇരിക്കുന്നു;
അതു പുതിയ തുരുത്തികൾപോലെ പൊട്ടുമാറായിരിക്കുന്നു.
20എന്റെ വിമ്മിട്ടം തീരേണ്ടതിനു ഞാൻ സംസാരിക്കും;
എന്റെ അധരം തുറന്ന് ഉത്തരം പറയും.
21ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല;
ആരോടും മുഖസ്തുതി പറകയുമില്ല.
22മുഖസ്തുതി പറവാൻ എനിക്ക് അറിഞ്ഞുകൂടാ;
അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് ക്ഷണത്തിൽ എന്നെ നീക്കിക്കളയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy