ഉൽപ്പത്തി 36

36
ഏശാവിന്റെ പിൻഗാമികൾ
1ഏദോം എന്ന ഏശാവിനെ സംബന്ധിച്ച വിവരണം ഇതാണ്:
2ഏശാവ് രണ്ട് കനാന്യസ്ത്രീകളെ വിവാഹംചെയ്തു: ഹിത്യനായ ഏലോന്റെ പുത്രി ആദായും അനായുടെ പുത്രിയും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളുമായ ഒഹൊലീബാമയുമാണവർ. 3കൂടാതെ, യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യയായി സ്വീകരിച്ചു.
4ആദാ ഏശാവിന് എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും 5ഒഹൊലീബാമ യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. ഇവരാണ് ഏശാവിനു കനാനിൽവെച്ചു ജനിച്ച പുത്രന്മാർ.
6ഏശാവു തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുടുംബത്തിലുള്ള സകല അംഗങ്ങളെയും ആടുമാടുകളെയും തനിക്കുള്ള മറ്റു മൃഗങ്ങളെയും കനാനിൽവെച്ചു സമ്പാദിച്ച സകലവസ്തുക്കളും കൂട്ടിക്കൊണ്ട് തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കൽനിന്ന് കുറച്ച് അകലെയുള്ള ഒരു ദേശത്തേക്കു യാത്രയായി. 7അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലാത്തവിധം അത്യധികമായ സ്വത്തുക്കൾ ഉണ്ടായിരുന്നു; അവരുടെ ആടുമാടുകൾനിമിത്തം, അവർ ജീവിച്ചിരുന്ന ദേശത്തിന് അവരെ പോറ്റാൻ കഴിയാതെയായി. 8അതുകൊണ്ട് ഏദോം എന്നു പേരുള്ള ഏശാവ് മലമ്പ്രദേശമായ സേയീരിൽ താമസം ഉറപ്പിച്ചു.
9മലമ്പ്രദേശമായ സേയീരിലെ ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം ഇതാണ്.
10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ:
ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; മറ്റൊരു ഭാര്യയായ ബാസമത്തിന്റെ മകനായ രെയൂവേൽ.
11എലീഫാസിന്റെ പുത്രന്മാർ:
തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്. 12ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ.
13രെയൂവേലിന്റെ പുത്രന്മാർ:
നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാർ.
14ഏശാവിന്റെ ഭാര്യയും സിബെയോന്റെ കൊച്ചുമകളും അനായുടെ മകളുമായ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച പുത്രന്മാർ:
യെയൂശ്, യലാം, കോരഹ്.
15ഏശാവിന്റെ പിൻഗാമികളിൽ പ്രധാനികൾ ഇവരാണ്:
ഏശാവിന്റെ ആദ്യജാതനായ എലീഫാസിന്റെ പുത്രന്മാർ:
പ്രധാനികളായ തേമാൻ, ഓമാർ, സെഫോ, കെനസ്, 16കോരഹ്,#36:16 ചി.കൈ.പ്ര. കോരഹ് എന്ന പേര് കാണുന്നില്ല. ഗത്ഥാം, അമാലേക്ക്. ഏദോമിൽവെച്ച് എലീഫാസിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരായിരുന്നു; ഇവർ ആദായുടെ പൗത്രന്മാരാണ്.
17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ:
പ്രധാനികളായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഏദോമിൽവെച്ച് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരാകുന്നു. ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാരാണ്.
18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ:
പ്രധാനികളായ യെയൂശ്, യലാം, കോരഹ്, ഏശാവിന്റെ ഭാര്യയും അനായുടെ മകളുമായ ഒഹൊലീബാമയിൽനിന്നു ജനിച്ച പ്രധാനികൾ ഇവരത്രേ.
19ഏദോം എന്ന ഏശാവിന്റെ പുത്രന്മാർ ഇവരാകുന്നു; അവരുടെ പ്രധാനികളും ഇവരാണ്.
20ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ആ പ്രദേശത്തു ജീവിച്ചിരുന്നവർ ഇവരാകുന്നു:
ലോതാൻ, ശോബാൽ, സിബെയോൻ, അനാ, 21ദീശോൻ, ഏസെർ, ദീശാൻ. ഏദോമിലെ സേയീരിന്റെ പുത്രന്മാരായ ഇവർ ഹോര്യരുടെ പ്രധാനികൾ ആകുന്നു.
22ലോതാന്റെ പുത്രന്മാർ:
ഹോരി, ഹോമാം;#36:22 മൂ.ഭാ. ഹേമാം, ഹോമാം എന്നതിന്റെ മറ്റൊരുരൂപം. 1 ദിന. 1:39 കാണുക. തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
23ശോബാലിന്റെ പുത്രന്മാർ:
അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
24സിബെയോന്റെ പുത്രന്മാർ:
അയ്യാ, അനാ. തന്റെ പിതാവായ സിബെയോന്റെ കഴുതകളെ മേയിക്കുമ്പോൾ മരുഭൂമിയിൽ ചൂടുള്ള നീരുറവകൾ#36:24 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. കണ്ടെത്തിയത് ഇതേ അനാ ആയിരുന്നു.
25അനാവിന്റെ മക്കൾ:
മകൻ ദീശോനും മകൾ ഒഹൊലീബാമയും.
26ദീശോന്റെ#36:26 മൂ.ഭാ. ദീശാൻ, ദീശോൻ എന്നതിന്റെ മറ്റൊരുരൂപം. പുത്രന്മാർ:
ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
27ഏസെരിന്റെ പുത്രന്മാർ:
ബിൽഹാൻ, സാവാൻ, അക്കാൻ.
28ദീശോന്റെ പുത്രന്മാർ:
ഊസ്, അരാൻ.
29ഹോര്യപ്രധാനികൾ ഇവരായിരുന്നു:
ലോതാൻ, ശോബാൽ, സിബെയോൻ, അനാ, 30ദീശോൻ, ഏസെർ, ദീശാൻ.
ഇവർ സേയീർദേശത്ത് തങ്ങളുടെ വിഭാഗങ്ങൾ അനുസരിച്ച് ഹോര്യപ്രധാനികൾ ആയിരുന്നു.
ഏദോമിന്റെ ഭരണാധിപന്മാർ
31ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്:
32ബെയോരിന്റെ മകനായ ബേല ഏദോമിലെ രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരുണ്ടായി.
33ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
34യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
35ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നു പേരായി.
36ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
37സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
38ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
39അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ്#36:39 ചി.കൈ.പ്ര. ഹദാർ രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നു പേരിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു; അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ വംശങ്ങളും പ്രദേശങ്ങളും അനുസരിച്ചുള്ള പേരുകൾ ഇവയാകുന്നു:
തിമ്നാ, അല്വാ, യെഥേത്ത്,
41ഒഹൊലീബാമാ, ഏലാ, പീനോൻ,
42കെനസ്, തേമാൻ, മിബ്സാർ,
43മഗ്ദീയേൽ, ഈരാം.
തങ്ങൾ കൈവശപ്പെടുത്തിയ ദേശത്ത്, തങ്ങളുടെ വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.
ഏശാവുതന്നെ ആയിരുന്നു ഏദോമ്യരുടെ പിതാവ്.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ഉൽപ്പത്തി 36: MCV

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀