സങ്കീർത്തനങ്ങൾ 48:1-8

സങ്കീർത്തനങ്ങൾ 48:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവതം ഉയരംകൊണ്ടു മനോഹരവും സർവഭൂമിയുടെയും ആനന്ദവുമാകുന്നു. അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു. ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; അവർ ഒന്നിച്ചു കടന്നുപോയി. അവർ അതുകണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി. അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു. നീ കിഴക്കൻകാറ്റുകൊണ്ട് തർശ്ശീശ്കപ്പലുകളെ ഉടച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 48:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ വലിയവനാണ്, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അവിടുന്ന് അത്യന്തം സ്തുത്യനുമാണ്. ഉയർന്ന മനോഹരമായ അവിടുത്തെ വിശുദ്ധഗിരി, സർവലോകത്തിനും സന്തോഷം പകരുന്നു. അത്യുത്തരഗിരിയായ സീയോൻ മഹാരാജാവിന്റെ നഗരമാണ്. അതിന്റെ കോട്ടകൾക്കുള്ളിൽ, ദൈവം ഇളകാത്ത രക്ഷാസങ്കേതമായി വെളിപ്പെട്ടിരിക്കുന്നു. ഇതാ, രാജാക്കന്മാർ ഒരുമിച്ചുകൂടി, നഗരത്തെ ആക്രമിക്കാൻ വന്നു. അവർ സീയോനെ കണ്ട് അമ്പരന്നു. അവർ പരിഭ്രാന്തരായി ഓടിപ്പോയി. അവർ ഭയവിഹ്വലരായി, ഈറ്റുനോവിനൊത്ത വേദന അവർക്കുണ്ടായി. കിഴക്കൻകാറ്റിൽപ്പെട്ട് ആടിയുലയുന്ന തർശീശ് കപ്പലുകളിലെ നാവികരെപ്പോലെ അവർ ഭയന്നുവിറച്ചു. സർവശക്തനായ ദൈവത്തിന്റെ നഗരത്തിൽ, നമ്മുടെ ദൈവം എന്നെന്നേക്കുമായി സ്ഥാപിച്ച സ്വന്ത നഗരത്തിൽതന്നെ, സംഭവിച്ചതായി കേട്ട കാര്യങ്ങളെല്ലാം ഇപ്പോൾ നാം നേരിൽ കണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 48:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. അതിന്‍റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; അവർ ഒന്നിച്ച് കടന്നുപോയി. അവർ അത് കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി. അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു. നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 48:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു. ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി. അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി. അവർക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു. നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 48:1-8 സമകാലിക മലയാളവിവർത്തനം (MCV)

നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു. അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു അവർ ഒത്തൊരുമിച്ചു മുന്നേറി, അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു. അവർക്കൊരു വിറയൽ ബാധിച്ചു പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി. കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു. ഞങ്ങൾ കേട്ടതുപോലെതന്നെ ഞങ്ങൾ കണ്ടിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: ദൈവം എന്നേക്കും അവളെ സുരക്ഷിതയാക്കുന്നു. സേലാ.