സദൃശവാക്യങ്ങൾ 11:1-11

സദൃശവാക്യങ്ങൾ 11:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്; ഒത്ത പടിയോ അവനു പ്രസാദം. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്. നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും. ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണുപോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു. നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപെടുന്നു; ദുഷ്ടൻ അവനു പകരം അകപ്പെടുന്നു. വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.

സദൃശവാക്യങ്ങൾ 11:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കള്ളത്തുലാസ് സർവേശ്വരൻ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം. അഹങ്കാരത്തോടൊപ്പം അപകീർത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്. സത്യസന്ധരുടെ പരമാർഥത അവരെ നേർവഴി നടത്തുന്നു; എന്നാൽ വക്രത വഞ്ചകരെ നശിപ്പിക്കുന്നു. ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാൽ നീതി നിന്നെ മരണത്തിൽനിന്നു മോചിപ്പിക്കും. നീതി നിരപരാധിയുടെ വഴി നേരേയാക്കും; ദുഷ്ടതയാൽ ദുഷ്ടൻ വീണുപോകും. നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാൽ വഞ്ചകർ പിടിക്കപ്പെടും. ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധർമിയുടെ പ്രതീക്ഷയ്‍ക്ക് ഭംഗം നേരിടുന്നു. നീതിമാൻ കഷ്ടതയിൽനിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടൻ അതിൽ അകപ്പെടുന്നു. അധർമി തന്റെ വാക്കുകൾകൊണ്ട് അയൽക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാൻ ഐശ്വര്യത്തോടെ കഴിയുമ്പോൾ നഗരം ആനന്ദിക്കുന്നു; ദുഷ്ടൻ നശിക്കുമ്പോൾ സന്തോഷത്തിന്റെ ആർപ്പുവിളി മുഴങ്ങുന്നു. സത്യസന്ധരുടെ അനുഗ്രഹത്താൽ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാൽ ദുർജനത്തിന്റെ വാക്കുകളാൽ അതു നശിപ്പിക്കപ്പെടുന്നു.

സദൃശവാക്യങ്ങൾ 11:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്‍റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു. നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു. വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.

സദൃശവാക്യങ്ങൾ 11:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു. നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും. ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു. നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു. വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.

സദൃശവാക്യങ്ങൾ 11:1-11 സമകാലിക മലയാളവിവർത്തനം (MCV)

കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു, കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും. അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു, എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു. നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു, എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു. സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല, എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു, എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും. സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു, എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു. ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു; അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു. നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ അതിൽ പെട്ടുപോകുന്നു. അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും. നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു. സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു, എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു.