നെഹെമ്യാവ് 9:13-21

നെഹെമ്യാവ് 9:13-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്ന് അവരോടു സംസാരിച്ച് അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു. നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെ മുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. അവരുടെ വിശപ്പിനു നീ അവർക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിനു നീ അവർക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു; നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന് അവരോടു കല്പിച്ചു. എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു. അനുസരിപ്പാൻ അവർക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അദ്ഭുതങ്ങളെ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈവിട്ടുകളഞ്ഞില്ല. അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും നീ നിന്റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്ത് അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. അവരെ ഉപദേശിക്കേണ്ടതിനു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിനു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിനു വെള്ളത്തെയും കൊടുത്തു. ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി: അവർക്ക് ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.

നെഹെമ്യാവ് 9:13-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സ്വർഗത്തിൽനിന്നു സീനായ്പർവതത്തിൽ ഇറങ്ങിവന്ന് അവിടുന്ന് അവരോടു സംസാരിച്ചു; യഥാർഥ നീതിനിഷ്ഠമായ വിധികളും നിയമങ്ങളും ഉചിതമായ ചട്ടങ്ങളും കല്പനകളും അവർക്കു നല്‌കി. വിശുദ്ധശബത്ത് എങ്ങനെ ആചരിക്കണമെന്ന് അവിടുന്ന് അവരെ അറിയിച്ചു. അവിടുത്തെ ദാസനായ മോശയിലൂടെ അവർക്ക് ചട്ടങ്ങളും കല്പനകളും നിയമങ്ങളും നല്‌കി. അവരുടെ വിശപ്പടക്കാൻ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. അവർക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാൻ അവരോടു കല്പിച്ചു. എന്നാൽ അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് അങ്ങയോടു ദുശ്ശാഠ്യം കാണിച്ചു; അവിടുത്തെ കല്പനകൾ അനുസരിച്ചില്ല. അവിടുത്തെ അനുസരിക്കാൻ അവർ വിസമ്മതിച്ചു. അവർ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങൾ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാർദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാൽ അവരെ കൈവിട്ടില്ല. അവർ തങ്ങൾക്ക് ആരാധിക്കാൻ വേണ്ടി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. “ഇത് ഞങ്ങളെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന ദൈവം, എന്നു പറഞ്ഞ് അങ്ങയെ അത്യന്തം ദുഷിച്ചു. എങ്കിലും അവിടുത്തെ മഹാകരുണയാൽ അവരെ മരുഭൂമിയിൽവച്ചു കൈവിട്ടില്ല; പകൽ അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം നല്‌കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല. അവർക്കു നല്ല ഉപദേശം ലഭിക്കാൻ അവിടുത്തെ ചൈതന്യം അവരിൽ പകർന്നു. അവർക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടർന്നും നല്‌കി. ഇങ്ങനെ അവിടുന്ന് അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി; അവർക്കു ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ പാദങ്ങൾ വീങ്ങിയതുമില്ല.

നെഹെമ്യാവ് 9:13-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“അങ്ങ് സീനായിമലമേൽ ഇറങ്ങി, ആകാശത്തുനിന്നു അവരോട് സംസാരിച്ച് അവർക്ക് ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും നൽകി. അങ്ങേയുടെ വിശുദ്ധശബ്ബത്ത് അങ്ങ് അവരെ അറിയിച്ച്, അങ്ങേയുടെ ദാസനായ മോശെമുഖാന്തരം അവർക്ക് കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. “അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു. “എങ്കിലും അവരും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അഹങ്കരിച്ച് ദുശ്ശാഠ്യം കാണിച്ച്, അങ്ങേയുടെ കല്പനകളെ കേൾക്കാതിരുന്നു. അനുസരിക്കുവാൻ അവർ കൂട്ടാക്കിയില്ല; അങ്ങ് അവരിൽ ചെയ്ത അത്ഭുതങ്ങൾ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകുവാൻ വേണ്ടി മത്സരിച്ച് ഒരു തലവനെ നിയമിച്ചു. അങ്ങോ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവം ആകയാൽ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല. അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ‘ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം’ എന്നു പറഞ്ഞ് വലിയ ക്രോധം ജനിപ്പിച്ചു. “എങ്കിലും അങ്ങേയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല. പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. അവരെ ഉപദേശിക്കേണ്ടതിന് അങ്ങേയുടെ നല്ല ആത്മാവിനെ അങ്ങ് കൊടുത്തു. അവരുടെ വിശപ്പിന് മന്നയും അവരുടെ ദാഹത്തിന് വെള്ളവും കൊടുത്തു. ഇങ്ങനെ അങ്ങ് അവരെ നാല്പത് വര്‍ഷം മരുഭൂമിയിൽ പരിപാലിച്ചു. അവർക്ക് ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.

നെഹെമ്യാവ് 9:13-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു. നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. അവരുടെ വിശപ്പിന്നു നീ അവർക്കു ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവർക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു. എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു. അനുസരിപ്പാൻ അവർക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അത്ഭുതങ്ങളെ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈ വിട്ടുകളഞ്ഞില്ല. അവർ തങ്ങൾക്കു ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു. ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി: അവർക്കു ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.

നെഹെമ്യാവ് 9:13-21 സമകാലിക മലയാളവിവർത്തനം (MCV)

“സീനായി മലയിലേക്ക് അങ്ങ് ഇറങ്ങിവന്നു; സ്വർഗത്തിൽനിന്ന് അങ്ങ് അവരോടു സംസാരിക്കുകയും ചെയ്തു. നീതിയുക്തവും സത്യവുമായ അനുശാസനങ്ങളും നിയമങ്ങളും നല്ല ഉത്തരവുകളും കൽപ്പനകളും അങ്ങ് അവർക്കു നൽകി. അങ്ങയുടെ വിശുദ്ധ ശബ്ബത്തിനെക്കുറിച്ച് അവർക്ക് അറിവു നൽകി; അങ്ങയുടെ ദാസനായ മോശയിൽക്കൂടി കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും കൽപ്പിച്ചുനൽകി. അവരുടെ വിശപ്പിനു സ്വർഗത്തിൽനിന്ന് അപ്പവും ദാഹത്തിന് പാറയിൽനിന്ന് വെള്ളവും കൊടുത്തു. അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരുന്ന ദേശം ചെന്നു കൈവശമാക്കാനും അവരോടു കൽപ്പിച്ചു. “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല. അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. “അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല. അവരെ ഉപദേശിക്കേണ്ടതിനായി അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് നൽകി. അവരുടെ വായിൽനിന്ന് അങ്ങയുടെ മന്നാ അങ്ങു നീക്കിയില്ല; അവരുടെ ദാഹത്തിന് അങ്ങ് വെള്ളവും കൊടുത്തു. നാൽപ്പതുവർഷം മരുഭൂമിയിൽ അവരെ പരിപാലിച്ചു; അവർ ഒന്നിനും ബുദ്ധിമുട്ടിയില്ല. അവരുടെ വസ്ത്രം പഴകുകയോ കാൽ വീങ്ങുകയോ ചെയ്തില്ല.