യോശുവ 11:16-23 - Compare All Versions
യോശുവ 11:16-23 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശെൻദേശമൊക്കെയും താഴ്‌വീതിയും അരാബായും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ്‍വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു. അവിടങ്ങളിലെ സകല രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു. ആ രാജാക്കന്മാരോടൊക്കെയും യോശുവ ഏറിയ കാലം യുദ്ധം ചെയ്തിരുന്നു. ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാൻ തക്കവണ്ണം അവർ നെഞ്ചുറപ്പിച്ച് യിസ്രായേലിനോട് യുദ്ധത്തിനു പുറപ്പെടേണ്ടതിന് യഹോവ സംഗതി വരുത്തിയിരുന്നു. അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നീ ഇടങ്ങളിൽ നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. ഗസ്സായിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല. യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന് സ്വസ്ഥത വന്നു.
യോശുവ 11:16-23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മലനാടും നെഗെബു മുഴുവനും ഗോശെൻ ദേശവും താഴ്‌വരയും അരാബായും ഇസ്രായേലിലെ മലനാടും അതിന്റെ താഴ്‌വരയും സേയീർകയറ്റത്തിലുള്ള ഉയർന്ന ഹാലാക് കുന്നുകൾമുതൽ ഹെർമ്മോൻ പർവതത്തിന്റെ അടിവാരത്തിലുള്ള ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് വരെയും ഉള്ള പ്രദേശങ്ങൾ മുഴുവനും യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു. ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തു. ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ മറ്റാരും ഇസ്രായേലുമായി സഖ്യത്തിൽ ഏർപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അവർ യുദ്ധംചെയ്തു കീഴടക്കി. ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ തക്കവിധം സർവേശ്വരൻ അവരുടെ ഹൃദയം കഠിനമാക്കിയിരുന്നു. അതുകൊണ്ടു മോശയോട് സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ അവരോടു യാതൊരു കരുണയും കാണിക്കാതെ ഇസ്രായേൽജനം അവരെ നിശ്ശേഷം നശിപ്പിച്ചു. ആ കാലത്ത് ഹെബ്രോൻ, ദെബീർ, അനാബ് എന്നീ മലനാടുകളിലും യെഹൂദായിലെയും ഇസ്രായേലിലെയും മലനാടുകളിലും നിവസിച്ചിരുന്ന അനാക്യരെയെല്ലാം യോശുവ സംഹരിക്കുകയും അവരുടെ പട്ടണങ്ങളെ പൂർണമായി നശിപ്പിക്കുകയും ചെയ്തു. ഗസ്സാ, ഗത്ത്, അസ്തോദ് എന്നീ ദേശങ്ങളിലല്ലാതെ ഇസ്രായേൽജനം കൈവശപ്പെടുത്തിയ ഒരു സ്ഥലത്തും ഒരു അനാക്യൻ പോലും ശേഷിച്ചില്ല. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ യോശുവ ആ ദേശമെല്ലാം പിടിച്ചടക്കി; അവ വിഭജിച്ച് ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി നല്‌കി. അങ്ങനെ യുദ്ധം അവസാനിച്ചു. ദേശത്ത് സമാധാനം ഉണ്ടായി.
യോശുവ 11:16-23 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഇങ്ങനെ മലനാടും തെക്കേദേശവും ഗോശെൻ ദേശവും താഴ്‌വരയും അരാബയും യിസ്രായേൽ മലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു. അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു. ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു. ഗിബെയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽ മക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു. അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽ മക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല. യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.
യോശുവ 11:16-23 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻദേശം ഒക്കെയും താഴ്‌വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു. അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവൻ പിടിച്ചു വെട്ടിക്കൊന്നു. ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു. ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‌വാൻതക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു. അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല. യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
യോശുവ 11:16-23 MCV (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ, സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു. ഈ രാജാക്കന്മാരോടെല്ലാം യോശുവ ദീർഘകാലം യുദ്ധംചെയ്തിരുന്നു. ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി. യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി. ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല. യഹോവ മോശയോടു കൽപ്പിച്ചതിൻപ്രകാരമുള്ള ഭൂപ്രദേശമൊക്കെയും യോശുവ പിടിച്ചു. യോശുവ ആ ദേശംമുഴുവനും ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുത്തു. ഇങ്ങനെ ദേശത്തു യുദ്ധം തീരുകയും സമാധാനം കൈവരികയും ചെയ്തു.