യോഹന്നാൻ 7:1-27
യോഹന്നാൻ 7:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്പോഴും സമയംതന്നെ. നിങ്ങളെ പകപ്പാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട്, അത് എന്നെ പകയ്ക്കുന്നു. നിങ്ങൾ പെരുന്നാളിനു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ല; ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽതന്നെ പാർത്തു. അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി. എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: അവൻ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു. പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല. പെരുന്നാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞ് ആശ്ചര്യപ്പെട്ടു. യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എൻറേതല്ല, എന്നെ അയച്ചവൻറേതത്രേ. അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും. സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല. മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്? അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ, ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ? കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ. യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു.
യോഹന്നാൻ 7:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാർ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ യെഹൂദ്യയിൽ സഞ്ചരിക്കുവാൻ അവിടുന്നു മനസ്സുവച്ചില്ല. യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അതിനാൽ യേശുവിന്റെ സഹോദരന്മാർ പറഞ്ഞു: “യെഹൂദ്യയിലേക്കു പോകുക; നിന്റെ പ്രവൃത്തികൾ നിന്റെ ശിഷ്യന്മാർ കാണട്ടെ. പ്രസിദ്ധി കാംക്ഷിക്കുന്നവർ ആരും രഹസ്യമായിട്ടല്ലല്ലോ പ്രവർത്തിക്കുന്നത്. നീ ഇവയെല്ലാം ചെയ്യുന്നെങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക.” സ്വസഹോദരന്മാർപോലും യേശുവിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോടു പറഞ്ഞു: “എന്റെ സമയം ഇനിയും സമാഗതമായിട്ടില്ല. നിങ്ങൾക്കാകട്ടെ എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ ദ്വേഷിക്കുവാൻ കഴിയുകയില്ല. എന്നാൽ ലോകത്തിന്റെ പ്രവൃത്തികൾ തിന്മയാണെന്നു ഞാൻ പ്രഖ്യാപനം ചെയ്യുന്നതുകൊണ്ട് ലോകം എന്നെ ദ്വേഷിക്കുന്നു. നിങ്ങൾ പെരുന്നാളിനു പൊയ്‍ക്കൊള്ളുക. എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ ഞാൻ ഇപ്പോൾ പോകുന്നില്ല.” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ പാർത്തു. തന്റെ സഹോദരന്മാർ പെരുന്നാളിനു പോയശേഷം യേശുവും പോയി; എന്നാൽ പരസ്യമായിട്ടല്ല രഹസ്യമായിട്ടാണു പോയത്. പെരുന്നാൾ ദിവസങ്ങളിൽ യെഹൂദന്മാർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “അയാൾ എവിടെ?” എന്നവർ ചോദിച്ചു. ജനക്കൂട്ടത്തിനിടയ്‍ക്ക് യേശുവിനെക്കുറിച്ച് രഹസ്യമായി വളരെയധികം കുശുകുശുപ്പുണ്ടായി. “അദ്ദേഹം ഒരു നല്ല മനുഷ്യനാണ്"എന്ന് ഒരു കൂട്ടരും “അല്ല, അയാൾ ജനങ്ങളെ വഴി തെറ്റിക്കുന്നവനാണ്” എന്നു വേറൊരു കൂട്ടരും പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും യെഹൂദന്മാരെ ഭയപ്പെട്ട് ആരും ഒന്നും പരസ്യമായി പ്രസ്താവിച്ചില്ല. ഉത്സവകാലം പകുതി ആയപ്പോൾ യേശു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു. യെഹൂദന്മാർ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവർ ചോദിച്ചു. യേശു അവരോടു പറഞ്ഞു: “എന്റെ പ്രബോധനം എൻറേതല്ല; എന്നെ അയച്ചവന്റെതത്രേ. എന്റെ പ്രബോധനം ദൈവത്തിൽ നിന്നുള്ളതോ എന്റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാൻ ഇച്ഛിക്കുന്നവൻ അറിയും. സ്വമേധയാ സംസാരിക്കുന്നവൻ സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനിൽ അനീതിയില്ല. മോശ നിങ്ങൾക്കു നിയമസംഹിത നല്‌കിയിട്ടില്ലേ? എങ്കിലും നിങ്ങളിൽ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങൾ എന്നെ കൊല്ലുവാൻ ശ്രമിക്കുന്നതെന്തിന്?” ജനങ്ങൾ അതിനു മറുപടിയായി “താങ്കളിൽ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാൻ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ഞാൻ ഒരു പ്രവൃത്തിചെയ്തു; നിങ്ങൾ എല്ലാവരും അതിൽ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കർമം നിങ്ങൾക്കു നല്‌കി - മോശയല്ല, പൂർവപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങൾ ശബത്തിലും പരിച്ഛേദനകർമം നടത്തുന്നു. മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാൻ ശബത്തിൽ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കിൽ ഞാൻ ഒരു മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിന് നിങ്ങൾ എന്തിനാണ് എന്നോടു കോപിക്കുന്നത്? ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങൾ വിധിക്കുക.” ഇതു കേട്ടപ്പോൾ യെരൂശലേംനിവാസികളിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവർ കൊല്ലുവാൻ അന്വേഷിക്കുന്നത്? ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവർ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികൾ ഗ്രഹിച്ചിരിക്കുമോ? എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവൻ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.”
യോഹന്നാൻ 7:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന്‍റെശേഷം യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ട് യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോട്: “നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക“ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്‌പ്പോഴും സമയം തന്നെ. നിങ്ങളെ വെറുക്കാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ച് സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ വെറുക്കുന്നു. നിങ്ങൾ പെരുന്നാളിന് പോകുവിൻ; ഞാൻ ഈ പെരുന്നാളിന് പോകുന്നില്ല; എന്തുകൊണ്ടെന്നാൽ എന്‍റെ നാഴിക ഇതുവരെയും വന്നിട്ടില്ല. ഇങ്ങനെ അവരോട് പറഞ്ഞിട്ട് ഗലീലയിൽ തന്നെ പാർത്തു. എന്നിരുന്നാലും അവന്‍റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യമായി തന്നെ പോയി. എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: “അവൻ എവിടെ?“ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു. പുരുഷാരത്തിൽ അവനെക്കുറിച്ച് വളരെ വാദപ്രതിവാദങ്ങൾ ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റുചിലരും പറഞ്ഞു. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ച് സംസാരിച്ചില്ല. പെരുന്നാൾ പകുതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുവാൻ തുടങ്ങി. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ഇത്രയധികം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു. യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എന്‍റെതല്ല, എന്നെ അയച്ചവൻ്റേതത്രേ. ആരെങ്കിലും അവന്‍റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നുവോ അവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവനെല്ലാം സ്വന്തമഹത്വം അന്വേഷിക്കുന്നു; എന്നാൽ തന്നെ അയച്ചവൻ്റെ മഹത്വം അന്വേഷിക്കുന്നവനോ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല. മോശെ നിങ്ങൾക്ക് ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്? അതിന് പുരുഷാരം: “നിനക്കു ഒരു ഭൂതം ഉണ്ട്; ആരാണ് നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത്?“ എന്നു ഉത്തരം പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്ക് പരിച്ഛേദന നിയമിച്ചിരിക്കയാൽ അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്, നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന് നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ പൂർണ്ണമായി സൌഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ? പുറമേയുള്ള കാഴ്ചപ്രകാരം വിധിക്കരുത്; നീതിയോടെ വിധിപ്പിൻ. യെരൂശലേമിൽനിന്നുള്ള ചിലർ: “അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ പരസ്യമായി സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു അധികാരികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ? എങ്കിലും ഈ മനുഷ്യൻ എവിടെനിന്ന് വരുന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് വരുന്നു എന്നു ആരും അറിയുകയില്ല“ എന്നു പറഞ്ഞു.
യോഹന്നാൻ 7:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോടു: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ. നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു. നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല; ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു. അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി. എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു. പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല. പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു. യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല. മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു? അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ ‒ അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു ‒ നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ? കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ. യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
യോഹന്നാൻ 7:1-27 സമകാലിക മലയാളവിവർത്തനം (MCV)
ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി. എന്നാൽ യെഹൂദരുടെ കൂടാരപ്പെരുന്നാൾ സമീപിച്ചപ്പോൾ, യേശുവിന്റെ സഹോദരന്മാർ അദ്ദേഹത്തോട്, “താങ്കൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ യെഹൂദ്യയിലുള്ള അങ്ങയുടെ ശിഷ്യന്മാർ കാണേണ്ടതിന് ഇവിടെനിന്ന് യെഹൂദ്യയിലേക്കു പോകുക. പൊതുജനസമ്മതി ആഗ്രഹിക്കുന്ന ആരും രഹസ്യമായി ഒന്നും പ്രവർത്തിക്കുന്നില്ലല്ലോ. ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് താങ്കൾ ലോകത്തിനു സ്വയം വെളിപ്പെടുത്തിക്കൊടുക്കണം” എന്നു പറഞ്ഞു. സ്വന്തം സഹോദരന്മാർപോലും അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോട്, “എന്റെ സമയം ഇതുവരെ വന്നിട്ടില്ല. നിങ്ങൾക്കോ, എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ വെറുക്കാൻ കഴിയുകയില്ല; എന്നാൽ, ലോകം ചെയ്യുന്നതു ദോഷമുള്ളതെന്നു ഞാൻ സാക്ഷ്യം പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു. നിങ്ങൾ പെരുന്നാളിനു പൊയ്ക്കൊള്ളൂ, എന്റെ സമയം ആയിട്ടില്ലാത്തതിനാൽ പെരുന്നാളിനു ഞാൻ ഇപ്പോൾ പോകുന്നില്ല” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു. എങ്കിലും, തന്റെ സഹോദരന്മാർ പെരുന്നാളിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പരസ്യമായല്ല, രഹസ്യമായിട്ടു പോയി. പെരുന്നാളിൽ യെഹൂദനേതാക്കന്മാർ, “ആ മനുഷ്യൻ എവിടെ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചു. ജനസമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ചു വലിയതോതിൽ രഹസ്യചർച്ചകൾ നടന്നുകൊണ്ടിരുന്നു: “അദ്ദേഹം നല്ലവൻ” എന്നു ചിലർ പറഞ്ഞു. “അല്ല, അയാൾ ജനക്കൂട്ടത്തെ കബളിപ്പിക്കുകയാണ്” എന്നു മറ്റുചിലരും പറഞ്ഞു. എന്നാൽ, യെഹൂദനേതാക്കന്മാരെ ഭയന്നതിനാൽ ആരും അദ്ദേഹത്തെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ല. പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിലെത്തി; അങ്കണത്തിലിരുന്ന് ഉപദേശിച്ചുതുടങ്ങി. യെഹൂദനേതാക്കന്മാർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്നു ചോദിച്ചു. യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്. ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും. സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല. മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?” “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?” യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു. മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്. നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്? ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.” അപ്പോൾ, ജെറുശലേമിൽനിന്നുള്ള ചിലർ പറഞ്ഞു: “ഈ മനുഷ്യനെയാണല്ലോ അവർ കൊല്ലാൻ ശ്രമിക്കുന്നത്? ഇതാ, ഇദ്ദേഹം പരസ്യമായി സംസാരിക്കുന്നു, അവർ ഒരു വാക്കുപോലും ഇദ്ദേഹത്തോടു പറയുന്നുമില്ല! യഥാർഥമായി ഇത് ക്രിസ്തുതന്നെയാണെന്ന് അധികാരികൾ ധരിച്ചുവോ? ഇദ്ദേഹം എവിടെനിന്നു വന്നുവെന്ന് നാം അറിയുന്നു. ക്രിസ്തു വരുമ്പോഴോ, അദ്ദേഹം എവിടെനിന്നെന്ന് ആരും അറിയുകയുമില്ല.”