യിരെമ്യാവ് 29:1-29
യിരെമ്യാവ് 29:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദായിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടുപോയശേഷം, യിരെമ്യാപ്രവാചകൻ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകല ജനത്തിനും യെഹൂദാരാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടു പോകുമാറാക്കിയ സകല ബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടു പോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിപ്പിൻ; അതിനു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാനവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളൂ. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്റെ സന്നിധിയിൽവന്നു പ്രാർഥിക്കയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജാതികളിൽനിന്നും എല്ലായിടങ്ങളിലും നിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നെ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകല ജനത്തെയും കുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ അവർക്കു വാളും ക്ഷാമവും മഹാമാരിയും അയച്ച്, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിന് അവരെ സമമാക്കും. ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകല രാജ്യങ്ങൾക്കും ഭയഹേതുവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകല ജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. പ്രവാചകന്മാരായ എന്റെ ദാസന്മാർ മുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങളെ അവർ കേൾക്കായ്കകൊണ്ടുതന്നെ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ! എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്റെ മകനായ സിദെക്കീയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും. ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും. അവർ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അത് അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്. നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകല ജനത്തിനും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും സകല പുരോഹിതന്മാർക്കും നിന്റെ പേരുവച്ച് അയച്ച എഴുത്തുകളിൽ: നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന ഏതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിനു യഹോവ നിന്നെ യെഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു. ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്? അതുകൊണ്ടല്ലോ അവൻ ബാബേലിൽ ഞങ്ങൾക്ക് ആളയച്ചു: ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ എന്നു പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ. ഈ എഴുത്ത് സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
യിരെമ്യാവ് 29:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നെബുഖദ്നേസർ യെരൂശലേമിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ജനങ്ങൾക്കും യെരൂശലേമിൽനിന്നു യിരെമ്യാപ്രവാചകൻ അയച്ചു കൊടുത്ത കത്ത്: യെഹോയാഖീൻ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാർ, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാർ, കരകൗശലോഹപ്പണിക്കാർ എന്നിവർ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്. യെഹൂദാരാജാവായ സിദെക്കീയ ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ അടുക്കലേക്ക് അയച്ച ശാഫാന്റെ പുത്രൻ എലാസാ, ഹില്‌ക്കീയായുടെ പുത്രൻ ഗെമര്യാ എന്നിവർ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ യെരൂശലേമിൽനിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു. നിങ്ങൾ വീടുകൾ നിർമിച്ച് അവയിൽ പാർക്കുവിൻ, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിൻ. വിവാഹം കഴിച്ചു പുത്രീപുത്രന്മാർക്കു ജന്മം നല്‌കുവിൻ; പുത്രന്മാർക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിൻ, അവർക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങൾ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. പ്രവാസികളായി ഞാൻ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്റെ ക്ഷേമം അന്വേഷിക്കുവിൻ; അതിനുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുവിൻ; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങൾ ശ്രദ്ധിക്കരുത്; എന്റെ നാമത്തിൽ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോൺ രാജ്യത്തിന് എഴുപതു വർഷം തികയുമ്പോൾ ഞാൻ നിങ്ങളെ സന്ദർശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും. നിങ്ങൾക്കുവേണ്ടി ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങൾക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അപ്പോൾ നിങ്ങൾ എന്നെ വിളിച്ചു പ്രാർഥിക്കും; ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കും. നിങ്ങൾ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും; നിങ്ങൾ എന്നെ പൂർണഹൃദയത്തോടുകൂടി അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കാണും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും എല്ലാ ജനതകളിൽനിന്നും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാൻ നിങ്ങളെ മടക്കിവരുത്തും. “സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി ബാബിലോണിൽ പ്രവാചകന്മാരെ ഉയർത്തിയിരിക്കുന്നു” എന്നു നിങ്ങൾ പറയുന്നുവല്ലോ. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സ്വജനത്തെക്കുറിച്ചും സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയയ്‍ക്കുന്നു; ഞാൻ അവരെ തിന്നാൻ കൊളളാത്തവിധം ചീത്തയായിരിക്കുന്ന അത്തിപ്പഴത്തിനു തുല്യമാക്കും- സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാൻ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഭയഹേതു ആയിത്തീരും; ഞാൻ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവർ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും. കാരണം എന്റെ ദാസന്മാരായ പ്രവാചകരിലൂടെ തുടർച്ചയായി ഞാൻ അയച്ചുകൊടുത്ത എന്റെ വചനം അവർ ശ്രദ്ധിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. യെരൂശലേമിൽനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളായ നിങ്ങൾ എല്ലാവരും സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. കോലായായുടെ പുത്രൻ ആഹാബും മയസെയായുടെ പുത്രൻ സിദെക്കീയായും എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. അവരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ കൈയിൽ ഞാൻ അവരെ ഏല്പിക്കും; നിങ്ങളുടെ കൺമുമ്പിൽ വച്ച് അയാൾ അവരെ വധിക്കും. ‘ബാബിലോൺരാജാവ് തീയിൽ ഇട്ടു ചുട്ട സിദെക്കീയായെയും ആഹാബിനെയും പോലെ സർവേശ്വരൻ നിങ്ങളെ ആക്കട്ടെ’ എന്നൊരു ശാപവാക്യം യെഹൂദായിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പോയവരുടെ ഇടയിൽ പ്രചാരത്തിൽ വരും. അയൽക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും ഞാൻ കല്പിക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും ചെയ്ത് അവർ ഇസ്രായേലിൽ തിന്മ പ്രവർത്തിച്ചുവല്ലോ; ഞാൻ അത് അറിയുന്നു; ഞാൻ തന്നെയാണ് അതിനു സാക്ഷി എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. നെഹലാമ്യനായ ശെമയ്യായോടു പറയണം: ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ പേരിൽ യെരൂശലേമിലുള്ള സകല ജനത്തിനും മയസ്യായുടെ പുത്രൻ സെഫന്യാക്കും എല്ലാ പുരോഹിതർക്കും നീ ഇപ്രകാരം കത്തുകൾ എഴുതി. പ്രവചിക്കുന്ന ഏതു ഭ്രാന്തനെയും ആമത്തിലിടാനും വിലങ്ങുവയ്‍ക്കാനുമായി യെഹോയാദാ പുരോഹിതനു പകരം സർവേശ്വരൻ നിന്നെ പുരോഹിതനാക്കി. അങ്ങനെയിരിക്കെ, നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തിലെ യിരെമ്യായെ നീ എന്തുകൊണ്ടാണ് ശാസിക്കാത്തത്? അയാൾ ബാബിലോണിൽ ഞങ്ങളുടെ അടുക്കൽ ആളയച്ചു പറയുന്നു: നിങ്ങളുടെ പ്രവാസം ദീർഘമായിരിക്കും; വീടു പണിയിച്ച് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി ഫലം അനുഭവിക്കുക. യിരെമ്യാപ്രവാചകൻ കേൾക്കെ സെഫന്യാപുരോഹിതൻ ഈ കത്തു വായിച്ചു.
യിരെമ്യാവ് 29:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദായിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടുപോയ ശേഷം, പ്രവാസികളിൽ ശേഷിപ്പുള്ള മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയിരുന്ന സകലജനത്തിനും യെഹൂദാ രാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിൻ്റെയും കൈവശം യിരെമ്യാപ്രവാചകൻ യെരൂശലേമിൽനിന്ന് കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലപ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വീടുകൾ പണിതു പാർക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ. ഭാര്യമാരെ സ്വീകരിച്ച് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുവിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന് പുത്രന്മാർക്കു ഭാര്യമാരെ എടുക്കുകയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കുകയും ചെയ്യുവിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ പ്രവാസികളായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുവിൻ; അതിന് നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ ശ്രദ്ധിക്കുകയുമരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിലെ എഴുപത് വര്‍ഷം തികഞ്ഞശേഷം, ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നിങ്ങളോടുള്ള എന്റെ വചനം നിവർത്തിക്കും. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്‍റെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജനതകളിൽനിന്നും എല്ലായിടങ്ങളിൽ നിന്നും നിങ്ങളെ ശേഖരിച്ച് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്ക് തന്നെ മടക്കിവരുത്തും“ എന്നു യഹോവയുടെ അരുളപ്പാട്. “യഹോവ ഞങ്ങൾക്ക് ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറയുന്നുവല്ലോ. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയച്ച്, അവരെ എത്രയും മോശമായതും തിന്നുകൂടാത്തവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിനു സമമാക്കും. ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും അവരെ വേട്ടയാടി, ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും, ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനതകളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. പ്രവാചകന്മാരായ എന്റെ ദാസന്മാർ മുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങൾ അവർ കേൾക്കായ്കകൊണ്ടു തന്നെ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ട് ഞാൻ യെരൂശലേമിൽനിന്ന് ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുവിൻ! എന്‍റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്ന കോലായാവിന്‍റെ മകൻ ആഹാബിനെക്കുറിച്ചും, മയസേയാവിന്‍റെ മകൻ സിദെക്കിയാവിനെക്കുറിച്ചും, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും. “ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ” എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും. അവർ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അവരുടെ കൂട്ടുകാരുടെ ഭാര്യമാരോട് വ്യഭിചാരം ചെയ്യുകയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു; ഞാൻ അത് അറിയുന്നു; സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്. നെഹെലാമ്യനായ ശെമയ്യാവിനോട് നീ പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെരൂശലേമിലെ സകലജനത്തിനും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനും സകലപുരോഹിതന്മാർക്കും നിന്‍റെ പേരുവച്ച് അയച്ച എഴുത്തുകളിൽ: നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ച് പ്രവചിക്കുന്ന ഏതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിന് യഹോവ നിന്നെ യെഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു. ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്? അതുകൊണ്ടല്ലയോ അവൻ ബാബേലിൽ ഞങ്ങൾക്ക് ആളയച്ച്: “ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകൾ പണിതു താമസിക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ” എന്നു പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ. ഈ എഴുത്ത് സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
യിരെമ്യാവ് 29:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം, യിരെമ്യാപ്രവാചകൻ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും യെഹൂദാരാജാവായ സിദെക്കീയാവു ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു. അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു. യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ അവർക്കു വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിന്നു അവരെ സമമാക്കും. ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. പ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങളെ അവർ കേൾക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ! എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും. ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും. അവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ: നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു. ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു? അതുകൊണ്ടല്ലോ അവൻ ബാബേലിൽ ഞങ്ങൾക്കു ആളയച്ചു: ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ. ഈ എഴുത്തു സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
യിരെമ്യാവ് 29:1-29 സമകാലിക മലയാളവിവർത്തനം (MCV)
യിരെമ്യാപ്രവാചകൻ ജെറുശലേമിൽനിന്ന് പ്രവാസികളിൽ ശേഷിച്ചിട്ടുള്ള ഗോത്രത്തലവന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് പിടിച്ചുകൊണ്ടുപോയ സകലജനങ്ങൾക്കും കൊടുത്തയച്ച കത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു. (യെഹോയാഖീൻരാജാവും രാജമാതാവും രാജാവിന്റെ ആസ്ഥാന ഉദ്യോഗസ്ഥരും യെഹൂദ്യയിലെയും ജെറുശലേമിലെയും നേതാക്കന്മാരും വിദഗ്ദ്ധരായ ശില്പികളും ലോഹപ്പണിക്കാരും ജെറുശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടശേഷമായിരുന്നു ഇതു സംഭവിച്ചത്.) യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക. ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.” ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്. “യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു,” എന്നു നിങ്ങൾ പറയുന്നല്ലോ. എന്നാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ ശേഷിക്കുന്നവരും പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സഹോദരീസഹോദരന്മാരുമായ സകലജനങ്ങളെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും; ഭക്ഷ്യയോഗ്യമല്ലാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ ഞാൻ അവരെ ആക്കിത്തീർക്കും. വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ഞാനവരെ പിൻതുടർന്ന് ഭൂമിയിലെ സകലരാജ്യങ്ങൾക്കും അവരെ ഒരു ഭീതിവിഷയവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനങ്ങളുടെയും ഇടയിൽ ഒരു ശാപവും ഭയഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ വീണ്ടും വീണ്ടും പറഞ്ഞയച്ച വചനങ്ങൾ കേൾക്കാതിരുന്നതിന്റെ ഫലമാണിത്,” എന്ന് യഹോവയുടെ അരുളപ്പാട്. “പ്രവാസത്തിലായിരിക്കുന്ന നിങ്ങളും എന്റെ വാക്കുകൾ കേട്ടില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനാൽ ഞാൻ ജെറുശലേമിൽനിന്ന് ബാബേലിലേക്കയച്ചിട്ടുള്ള സകലപ്രവാസികളുമേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്റെ മകനായ സിദെക്കീയാവിനെക്കുറിച്ചും ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിട്ട് അദ്ദേഹം നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ അവരെ കൊന്നുകളയും. ‘ബാബേൽരാജാവ് തീയിലിട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും നിന്നെ യഹോവ ആക്കട്ടെ,’ എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെപ്പറ്റി പറയാനിടയാകും. അവർ ഇസ്രായേലിൽ നീചകൃത്യം പ്രവർത്തിക്കുകയും തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും എന്റെ നാമത്തിൽ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ലാത്ത വ്യാജം പ്രവചിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അത് അറിയുന്നു; അതിനു സാക്ഷിയും ആകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. നെഹെലാമ്യനായ ശെമയ്യാവിനോട് നീ ഇപ്രകാരം പറയണം: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജെറുശലേമിലുള്ള സകലജനങ്ങൾക്കും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും മറ്റെല്ലാ പുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു കത്തയച്ചല്ലോ. നീ സെഫന്യാവിന് എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു: ‘യെഹോയാദായ്ക്കുപകരം യഹോവയുടെ ആലയത്തിന്റെ ചുമതലയുള്ള പുരോഹിതനായി യഹോവ നിന്നെ നിയമിച്ചിരിക്കുന്നു; ഒരു പ്രവാചകനെപ്പോലെ അഭിനയിക്കുന്ന ഏതു ഭ്രാന്തനെയും പിടിച്ച് ആമത്തിലും കഴുത്തു-ചങ്ങലയിലും നീ ബന്ധിക്കണം. അതിനാൽ ഒരു പ്രവാചകനെന്നു നടിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ എന്തുകൊണ്ടു ശാസിച്ചില്ല? പ്രവാസം ദീർഘിക്കുമെന്നും നിങ്ങൾ വീടുണ്ടാക്കി അതിൽ പാർക്കണമെന്നും തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കണമെന്നും അയാൾ ബാബേലിലേക്ക് ആളയച്ച് ഞങ്ങളോടു പറയിച്ചിരിക്കുന്നു.’ ” സെഫന്യാപുരോഹിതൻ ഈ കത്ത് യിരെമ്യാപ്രവാചകനെ വായിച്ചു കേൾപ്പിച്ചിരുന്നു.