ഉൽപത്തി 5:15-32
ഉൽപത്തി 5:15-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു. യാരെദിനെ ജനിപ്പിച്ചശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. യാരെദിനു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. ഹാനോക്കിനെ ജനിപ്പിച്ചശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യാരെദിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ഹാനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. മെഥൂശലഹിനെ ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു. ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. മെഥൂശലഹിനു നൂറ്റെൺപത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെൺപത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. മെഥൂശലഹിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ലാമേക്കിനു നൂറ്റെൺപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞ് അവനു നോഹ എന്നു പേർ ഇട്ടു. നോഹയെ ജനിപ്പിച്ചശേഷം ലാമേക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ലാമേക്കിന്റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. നോഹയ്ക്ക് അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
ഉൽപത്തി 5:15-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അറുപത്തിയഞ്ചാമത്തെ വയസ്സിൽ മഹലലേലിനു യാരെദ് ജനിച്ചു. അതിനുശേഷം എണ്ണൂറ്റി മുപ്പതു വർഷംകൂടി മഹലലേൽ ജീവിച്ചിരുന്നു; വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. എണ്ണൂറ്റി തൊണ്ണൂറ്റിഅഞ്ചാമത്തെ വയസ്സിൽ അയാൾ മരിച്ചു. നൂറ്റിഅറുപത്തിരണ്ടാമത്തെ വയസ്സിൽ യാരെദിനു ഹാനോക്ക് ജനിച്ചു. അതിനുശേഷം എണ്ണൂറു വർഷംകൂടി യാരെദ് ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രമാർ അയാൾക്കുണ്ടായി. തൊള്ളായിരത്തി അറുപത്തിരണ്ടാമത്തെ വയസ്സിൽ അയാൾ മരിച്ചു. അറുപത്തിഅഞ്ചാമത്തെ വയസ്സിൽ ഹാനോക്കിനു മെഥൂശലഹ് ജനിച്ചു. അതിനുശേഷം മുന്നൂറു വർഷംകൂടി ഹാനോക്ക് ദൈവഹിതപ്രകാരം ജീവിച്ചു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. ഹാനോക്കിന്റെ ജീവിതകാലം മുന്നൂറ്റി അറുപത്തഞ്ചു വർഷം ആയിരുന്നു. അയാൾ ദൈവഹിതപ്രകാരം ജീവിച്ചു. ദൈവം അയാളെ കൈക്കൊണ്ടതിനാൽ പിന്നെ ആരും അയാളെ കണ്ടതുമില്ല. നൂറ്റിഎൺപത്തിഏഴാമത്തെ വയസ്സിൽ മെഥൂശലഹിനു ലാമെക്ക് ജനിച്ചു. അതിനുശേഷം എഴുനൂറ്റി എൺപത്തിരണ്ടു വർഷംകൂടി അയാൾ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. തൊള്ളായിരത്തി അറുപത്തിഒൻപതാമത്തെ വയസ്സിൽ അയാൾ മരിച്ചു. നൂറ്റിഎൺപത്തിരണ്ടാമത്തെ വയസ്സിൽ ലാമെക്കിന് ഒരു പുത്രൻ ജനിച്ചു. സർവേശ്വരൻ ശപിച്ച ഈ ഭൂമിയിലെ പ്രയത്നങ്ങളിൽനിന്നും കായികാധ്വാനത്തിൽനിന്നും ഇവൻ നിങ്ങൾക്ക് ആശ്വാസം നല്‌കും എന്നു പറഞ്ഞ് അവനു നോഹ എന്നു പേരിട്ടു. നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിതൊണ്ണൂറ്റിഅഞ്ചു വർഷംകൂടി ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. എഴുനൂറ്റി എഴുപത്തിയേഴാമത്തെ വയസ്സിൽ ലാമെക്ക് മരിച്ചു. അഞ്ഞൂറാമത്തെ വയസ്സിൽ നോഹയ്‍ക്കു ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാർ ജനിച്ചു.
ഉൽപത്തി 5:15-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മഹലലേലിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി. യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു (830) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. മഹലലേലിന്‍റെ ആയുഷ്കാലം ആകെ എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു (895) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. യാരെദിന് നൂറ്ററുപത്തിരണ്ടു (162) വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു (800) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യാരെദിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തിരണ്ടു (962) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. ഹാനോക്കിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി. മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മുന്നൂറു (300) വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു. ഹാനോക്കിൻ്റെ ആയുഷ്കാലം ആകെ മുന്നൂറ്റി അറുപത്തഞ്ചു (365) വർഷമായിരുന്നു. ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. മെഥൂശലഹിന് നൂറ്റെൺപത്തേഴു (187) വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി. ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റി എൺപത്തിരണ്ടു (782) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. മെഥൂശലഹിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തൊമ്പതു (969) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. ലാമെക്കിന് നൂറ്റെൺപത്തിരണ്ടു (182) വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി. “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവനു നോഹ എന്നു പേർ ഇട്ടു. നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു (595) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ലാമെക്കിൻ്റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു (777) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. നോഹയ്ക്ക് അഞ്ഞൂറു (500) വയസ്സായശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരെ ജനിപ്പിച്ചു.
ഉൽപത്തി 5:15-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു. യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു. ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. ലാമേക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു. നോഹയെ ജനിപ്പിച്ചശേഷം ലാമേക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
ഉൽപത്തി 5:15-32 സമകാലിക മലയാളവിവർത്തനം (MCV)
മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് യാരെദ് ജനിച്ചു. യാരെദിന് ജന്മംനൽകിയതിനുശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. മഹലലേലിന്റെ ആയുസ്സ് 895 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. യാരെദിനു 162 വയസ്സായപ്പോൾ അദ്ദേഹത്തിന് ഹാനോക്ക് ജനിച്ചു. ഹാനോക്കിന് ജന്മംനൽകിയതിനുശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. യാരെദിന്റെ ആയുസ്സ് ആകെ 962 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് മെഥൂശെലാഹ് ജനിച്ചു. മെഥൂശെലാഹിന് ജന്മംനൽകിയതിനുശേഷം ഹാനോക്ക് 300 വർഷം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു. ഈ സമയം അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. ഹാനോക്കിന്റെ ആയുസ്സ് 365 വർഷമായിരുന്നു. ഹാനോക്ക് ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു; ഒരു ദിവസം ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ കാണാതെയായി. മെഥൂശെലാഹിനു 187 വയസ്സായപ്പോൾ അദ്ദേഹത്തിന് ലാമെക്ക് ജനിച്ചു. ലാമെക്കിന് ജന്മംനൽകിയതിനുശേഷം മെഥൂശെലാഹ് 782 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. മെഥൂശെലാഹിന്റെ ആയുസ്സ് ആകെ 969 വർഷമായിരുന്നു, പിന്നെ അദ്ദേഹം മരിച്ചു. ലാമെക്കിനു 182 വയസ്സായപ്പോൾ അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു. “യഹോവ ശപിച്ച ഭൂമിയിൽ നമുക്കു നേരിട്ട കഠിനപ്രയത്നത്തിലും നമ്മുടെ കൈകളുടെ ക്ലേശകരമായ അധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് ലാമെക്ക് തന്റെ മകനു നോഹ എന്ന് പേരിട്ടു. നോഹയ്ക്ക് ജന്മംനൽകിയതിനുശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. ലാമെക്കിന്റെ ആയുസ്സ് 777 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. നോഹയ്ക്കു 500 വയസ്സായതിനുശേഷം, ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാർ അദ്ദേഹത്തിന് ജനിച്ചു.