2 തിമൊഥെയൊസ് 4:16-18
2 തിമൊഥെയൊസ് 4:16-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്കു കണക്കിടാതിരിക്കട്ടെ. കർത്താവോ പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു. കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
2 തിമൊഥെയൊസ് 4:16-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആദ്യം ഞാൻ പ്രതിവാദം നടത്തിയപ്പോൾ എന്റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. ആ അപരാധം അവരുടെ പേരിൽ ദൈവം കണക്കിടാതിരിക്കട്ടെ. എന്നാൽ കർത്താവ് എന്റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേൾക്കത്തക്കവണ്ണം ദൈവവചനം പൂർണമായി പ്രസംഗിക്കുവാനുള്ള ശക്തി കർത്താവ് എനിക്കു നല്കി. അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷിക്കപ്പെട്ടു. എല്ലാ തിന്മകളിൽനിന്നും കർത്താവ് എന്നെ വീണ്ടെടുക്കുകയും തന്റെ സ്വർഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും.
2 തിമൊഥെയൊസ് 4:16-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്ക് എതിരെ കണക്കിടാതിരിക്കട്ടെ. എന്നാൽ കർത്താവ് എന്നോട് കൂടെ നിന്ന് പ്രസംഗം എന്നെക്കൊണ്ട് നിവർത്തിക്കുവാനും സകലജാതികളും കേൾക്കുവാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു. കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവനു എന്നെന്നേക്കും മഹത്വം. ആമേൻ.
2 തിമൊഥെയൊസ് 4:16-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ. കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു. കർത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
2 തിമൊഥെയൊസ് 4:16-18 സമകാലിക മലയാളവിവർത്തനം (MCV)
ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ. എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി. കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.