2 ശമൂവേൽ 9:1-10

2 ശമൂവേൽ 9:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്ന് അന്വേഷിച്ചു. എന്നാൽ ശൗലിന്റെ ഗൃഹത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവ് അവനോട്: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്ന് അവൻ പറഞ്ഞു. ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവ് ചോദിച്ചതിന്: രണ്ടു കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു. അവൻ എവിടെ എന്നു രാജാവ് ചോദിച്ചതിന്: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു. അപ്പോൾ ദാവീദുരാജാവ് ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി. ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന് അടിയൻ എന്ന് അവൻ പറഞ്ഞു. ദാവീദ് അവനോട്: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയ കാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു. അവൻ നമസ്കരിച്ചുംകൊണ്ട്: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളൂ എന്നു പറഞ്ഞു. അപ്പോൾ രാജാവ് ശൗലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: ശൗലിനും അവന്റെ സകല ഗൃഹത്തിനുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകനു കൊടുത്തിരിക്കുന്നു. നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകനു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബയ്ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.

പങ്ക് വെക്കു
2 ശമൂവേൽ 9 വായിക്കുക

2 ശമൂവേൽ 9:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“യോനാഥാനെ ഓർത്തു ഞാൻ ദയ കാട്ടേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ കുടുംബത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “നീയാണോ സീബ” രാജാവു ചോദിച്ചു. “അതേ, അടിയൻതന്നെ” അവൻ മറുപടി പറഞ്ഞു. രാജാവു ചോദിച്ചു: ” ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ഇനിയും ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?” സീബ പറഞ്ഞു: “രണ്ടു കാലും മുടന്തുള്ള ഒരു മകൻ യോനാഥാനുണ്ട്.” “അവൻ എവിടെയാണ്” രാജാവു ചോദിച്ചു. “അവൻ ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലുണ്ട്” സീബ പറഞ്ഞു. അപ്പോൾ ദാവീദുരാജാവ് ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലേക്ക് ആളയച്ച് അവനെ വരുത്തി. ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോൾ “ഇതാ അടിയൻ” എന്ന് അവൻ പ്രതിവചിച്ചു. ദാവീദ് അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്റെ പിതാവായ യോനാഥാനെ ഓർത്ത് ഞാൻ നിന്നോടു കരുണ കാണിക്കും. നിന്റെ പിതാമഹനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്നും എന്റെ കൂടെ ഭക്ഷണം കഴിക്കുകയും വേണം.” ഇതുകേട്ടു താണുവണങ്ങിക്കൊണ്ടു മെഫീബോശെത്തു പറഞ്ഞു: “ചത്ത നായ്‍ക്കു തുല്യനായ അടിയനോട് അങ്ങേക്കു കരുണ തോന്നിയല്ലോ.” പിന്നീട് രാജാവ് ശൗലിന്റെ ഭൃത്യനായ സീബയെ വിളിച്ചു പറഞ്ഞു: “നിന്റെ യജമാനനായ മെഫീബോശെത്തിനു ശൗലിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വത്തെല്ലാം ഞാൻ നല്‌കുന്നു. നീയും നിന്റെ പുത്രന്മാരും വേലക്കാരും കൂടി കൃഷി ചെയ്തു നിന്റെ യജമാനനു ഭക്ഷിക്കാൻ ആവശ്യമുള്ളതെല്ലാം കൊണ്ടുവരണം. മെഫീബോശെത്ത് എന്റെ കൂടെ എന്നും ഭക്ഷണം കഴിക്കട്ടെ.” സീബയ്‍ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു.

പങ്ക് വെക്കു
2 ശമൂവേൽ 9 വായിക്കുക

2 ശമൂവേൽ 9:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്‍റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്നു അന്വേഷിച്ചു. എന്നാൽ ശൗലിന്‍റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്‍റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്നു അവൻ പറഞ്ഞു. “ഞാൻ ദൈവത്തിന്‍റെ ദയ കാണിക്കേണ്ടതിന് ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്നു രാജാവ് ചോദിച്ചതിന്: “രണ്ടു കാലും മുടന്തായിട്ട് യോനാഥാന്‍റെ ഒരു മകൻ ഉണ്ട്” എന്നു സീബാ രാജാവിനോടു പറഞ്ഞു. “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിലുണ്ട്” എന്നു സീബാ രാജാവിനോടു പറഞ്ഞു. അപ്പോൾ ദാവീദ്‌ രാജാവ് ആളയച്ച്, ലോദെബാരിൽനിന്ന് അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിൽനിന്ന് അവനെ വരുത്തി. ശൗലിന്‍റെ മകനായ യോനാഥാന്‍റെ മകൻ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്നു അവൻ ഉത്തരം പറഞ്ഞു. ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്‍റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്‍റെ പിതാവിന്‍റെ അപ്പനായ ശൗലിന്‍റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്‍റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു. അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു. അപ്പോൾ രാജാവ് ശൗലിന്‍റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോട് കല്പിച്ചത്: “ശൗലിനും അവന്‍റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്‍റെ യജമാനന്‍റെ മകന് കൊടുത്തിരിക്കുന്നു. നീയും നിന്‍റെ പുത്രന്മാരും വേലക്കാരും നിന്‍റെ യജമാനന്‍റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; എന്നാൽ നിന്‍റെ യജമാനന്‍റെ മകനായ മെഫീബോശെത്ത് നിത്യവും എന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും.” സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.

പങ്ക് വെക്കു
2 ശമൂവേൽ 9 വായിക്കുക

2 ശമൂവേൽ 9:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു. എന്നാൽ ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവു അവനോടു: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്നു അവൻ പറഞ്ഞു. ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകൻ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു. അവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു. അപ്പോൾ ദാവീദ്‌ രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി. ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു. ദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു. അവൻ നമസ്കരിച്ചുംകൊണ്ടു: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു എന്നു പറഞ്ഞു. അപ്പോൾ രാജാവു ശൗലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതു: ശൗലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു. നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.

പങ്ക് വെക്കു
2 ശമൂവേൽ 9 വായിക്കുക

2 ശമൂവേൽ 9:1-10 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു. “അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു. “യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു. “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു. “ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു. അപ്പോൾ ദാവീദ് രാജാവ് ആളയച്ച് ലോ-ദേബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്നും അയാളെ വരുത്തി. ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി. “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു. ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു. മെഫീബോശെത്ത് നമസ്കരിച്ചുകൊണ്ട്: “എന്നെപ്പോലെ ഒരു ചത്ത നായെ കടാക്ഷിക്കാൻ അടിയൻ എന്തുള്ളൂ?” എന്നു പറഞ്ഞു. ഇതിനുശേഷം രാജാവ് സീബായെ വിളിച്ചുവരുത്തി, ശൗലിന്റെ കാര്യസ്ഥൻ അയാളോടു പറഞ്ഞു: “ശൗലിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്തിനു തിരിച്ചു നൽകിയിരിക്കുന്നു. നീയും നിന്റെ പുത്രന്മാരും സേവകരും അവനുവേണ്ടി അവന്റെ നിലങ്ങൾ കൃഷി ചെയ്യണം. നിന്റെ യജമാനന്റെ പൗത്രനായ അവന് ഉപജീവനത്തിനുള്ള വക ലഭിക്കത്തക്കവിധം നിങ്ങൾ നിലത്തിലെ വിളവുകൾ ശേഖരിച്ചുകൊടുക്കണം. നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്ത് എപ്പോഴും എന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കും.” (സീബായ്ക്ക് പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉണ്ടായിരുന്നു).

പങ്ക് വെക്കു
2 ശമൂവേൽ 9 വായിക്കുക