സങ്കീർത്തനങ്ങൾ 119:17-32

സങ്കീർത്തനങ്ങൾ 119:17-32 MCV

ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് ഈ ദാസന്റെമേൽ ദയകാണിക്കണമേ. അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് അടിയന്റെ കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ. അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു. അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു. നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ. ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു, എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്; അവയാണെന്റെ ഉപദേഷ്ടാക്കളും. ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ. എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ, അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും. എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ. വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ; കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു, എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ. ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ.