സദൃശവാക്യങ്ങൾ 22:1-15

സദൃശവാക്യങ്ങൾ 22:1-15 MCV

സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം. സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും. ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു. കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല. ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്. ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും. ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു. പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും. ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് രാജാവ് സ്നേഹിതനായിത്തീരും. പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു. അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!” വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്; യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു. മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.