ന്യായാധിപന്മാർ 2:1-10

ന്യായാധിപന്മാർ 2:1-10 MCV

യഹോവയുടെ ദൂതൻ ഗിൽഗാലിൽനിന്ന് ബോക്കീമിലേക്കു ചെന്നു പറഞ്ഞതു: “ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. ‘നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല എന്നും നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം’ എന്നും കൽപ്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വചനം അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്തുകൊണ്ട്? അതുകൊണ്ട്, ‘ഞാൻ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ വശങ്ങളിൽ മുള്ളായിരിക്കുകയും അവരുടെ ദേവന്മാർ നിങ്ങൾക്കൊരു കെണിയാകുകയും ചെയ്യും.’ ” യഹോവയുടെ ദൂതൻ ഈ വചനം എല്ലാ ഇസ്രായേൽമക്കളെയും അറിയിച്ചപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു. അവർ ആ സ്ഥലത്തിന്നു ബോക്കീം എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു. യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു. നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു.