പുറപ്പാട് 2:11-25

പുറപ്പാട് 2:11-25 MCV

ചില വർഷങ്ങൾകഴിഞ്ഞ്—മോശ മുതിർന്നതിനുശേഷം—ഒരിക്കൽ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനാധ്വാനം നേരിട്ടുകണ്ടു; സ്വജനത്തിൽപ്പെട്ട ഒരു എബ്രായനെ ഒരു ഈജിപ്റ്റുകാരൻ അടിക്കുന്നത് അദ്ദേഹം കണ്ടു. ചുറ്റും നോക്കി ആരും ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഈജിപ്റ്റുകാരനെ കൊന്നു മണലിൽ മറവുചെയ്തു. അടുത്തദിവസം അദ്ദേഹം പുറത്തേക്കു പോയപ്പോൾ രണ്ട് എബ്രായർ ശണ്ഠയിടുന്നതു കണ്ടു. കുറ്റക്കാരനോട്, “നീ നിന്റെ സ്നേഹിതനെ അടിക്കുന്നതെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു. “നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?” അവൻ ചോദിച്ചു. അപ്പോൾ മോശ, “ഞാൻ ചെയ്തത് എല്ലാവരും അറിഞ്ഞുകാണും” എന്നു ചിന്തിച്ച് ഭയപ്പെട്ടു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ ഒരു പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു; അവർ തങ്ങളുടെ പിതാവിന്റെ ആട്ടിൻപറ്റത്തിനു കുടിക്കാനുള്ള വെള്ളം കോരി തൊട്ടികളിൽ നിറയ്ക്കാൻ അവിടെ എത്തി. ചില ഇടയന്മാർ വന്ന് അവരെ ഓടിച്ചുകളഞ്ഞു. എന്നാൽ മോശ എഴുന്നേറ്റ് അവരെ സഹായിച്ചു. അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കൊടുത്തു. അവർ പിതാവായ രെയൂവേലിന്റെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അവരോട്, “നിങ്ങൾ ഇന്ന് ഇത്രയും നേരത്തേ മടങ്ങിയെത്തിയതെങ്ങനെ?” എന്നു ചോദിച്ചു. അതിന് അവർ, “ഒരു ഈജിപ്റ്റുകാരൻ ഞങ്ങളെ ഇടയന്മാരുടെ കൈയിൽനിന്നു രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്കും ആട്ടിൻപറ്റത്തിനും വെള്ളം കോരിത്തരികയും ചെയ്തു” എന്നു മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം പുത്രിമാരോട്, “അദ്ദേഹം എവിടെ? നിങ്ങൾ അദ്ദേഹത്തെ വിട്ടിട്ടുപോന്നത് എന്ത്? നിങ്ങൾ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിക്കുക” എന്നു പറഞ്ഞു. മോശ ആ മനുഷ്യനോടുകൂടെ താമസിക്കാമെന്നു സമ്മതിച്ചു. അദ്ദേഹം തന്റെ മകൾ സിപ്പോറയെ മോശയ്ക്കു വിവാഹംചെയ്തുകൊടുത്തു. തുടർന്നു സിപ്പോറ ഒരു മകനെ പ്രസവിച്ചു. “അന്യനാട്ടിൽ ഞാനൊരു പ്രവാസിയായിത്തീർന്നിരിക്കുന്നു,” എന്നു പറഞ്ഞ് മോശ അവന് ഗെർശോം എന്നു പേരിട്ടു. വളരെ നാളുകൾക്കുശേഷം ഈജിപ്റ്റുരാജാവ് മരിച്ചു. ഇസ്രായേൽമക്കൾ തങ്ങളുടെ അടിമവേലനിമിത്തം ഞരങ്ങി നിലവിളിച്ചു. അടിമവേലനിമിത്തം അവരിൽനിന്നുയർന്ന നിലവിളി ദൈവത്തിന്റെ അടുക്കൽ എത്തി. ദൈവം അവരുടെ ദീനരോദനം കേട്ടു; അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമുള്ള തന്റെ ഉടമ്പടി അവിടന്ന് ഓർത്തു. ദൈവം ഇസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരെക്കുറിച്ചു ചിന്തിച്ചു.

പുറപ്പാട് 2:11-25 - നുള്ള വീഡിയോ