ലൂക്കൊസ് 7:11-35

ലൂക്കൊസ് 7:11-35 വേദപുസ്തകം

പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു:കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തുചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു. എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു. അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു. എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു. യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു: “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.‒ എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു. എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ‒- ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ. യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.