റോമ. 12:3-16

റോമ. 12:3-16 IRVMAL

ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്‍റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപയ്ക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്‍റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ, ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ, പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ. സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ; തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ. സഹോദരസ്നേഹത്തെക്കുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ. ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ; ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവിൻ; ശപിക്കാതെ അനുഗ്രഹിക്കുവിൻ. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ. തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്.

റോമ. 12:3-16 - നുള്ള വീഡിയോ