സദൃ. 24:17-34

സദൃ. 24:17-34 IRVMAL

നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്‍റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്‍റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി. ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; ദുഷ്ടന്‍റെ വിളക്ക് കെട്ടുപോകും. മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്. അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു? ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല. ദുഷ്ടനോട് “നീ നീതിമാൻ” എന്നു പറയുന്നവനെ ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും. അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; വലിയ അനുഗ്രഹം അവരുടെ മേൽ വരും. നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു. വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്‍റെ വീട് പണിയുക. കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്; നിന്‍റെ അധരം കൊണ്ടു ചതിക്കുകയും അരുത്. “അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യുമെന്നും ഞാൻ അവന് അവന്‍റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്. ഞാൻ മടിയന്‍റെ നിലത്തിനരികിലും ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്‍റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. ഞാൻ അത് നോക്കി വിചാരിക്കുകയും അത് കണ്ടു ഉപദേശം പ്രാപിക്കുകയും ചെയ്തു. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്. അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.