സദൃ. 22:1-15

സദൃ. 22:1-15 IRVMAL

അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്. ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരുടെ സ്രഷ്ടാവ് യഹോവ തന്നെ. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു. താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. വക്രന്‍റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്‍റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല. ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; കാരണം അവൻ തന്‍റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ. പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; കലഹവും നിന്ദയും നിന്നുപോകും. ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്‍റെ സ്നേഹിതൻ. യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു. “വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്നു മടിയൻ പറയുന്നു. പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. ബാലന്‍റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.