മർക്കൊ. 14:54-72

മർക്കൊ. 14:54-72 IRVMAL

പത്രൊസ് മഹാപുരോഹിതന്‍റെ അരമനയുടെ മുറ്റംവരെ അവനെ അല്പം ദൂരെയായി അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്ന് തീ കാഞ്ഞുകൊണ്ടിരുന്നു. മുഖ്യപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവനെതിരെ സാക്ഷ്യം അന്വേഷിച്ചു, കണ്ടില്ലതാനും. അനേകർ അവന്‍റെനേരെ കള്ളസാക്ഷ്യം പറഞ്ഞു; എന്നാൽ അവരുടെ സാക്ഷ്യംപോലും ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റ് അവന്‍റെനേരെ: “ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു” എന്നു കള്ളസാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: “നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്‍റെനേരെ സാക്ഷ്യം പറയുന്നത് എന്ത്?” എന്നു ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ?” എന്നു ചോദിച്ചു. “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും” എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: “ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?” എന്നു ചോദിച്ചു. “അവൻ മരണയോഗ്യൻ” എന്നു എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടിചുരുട്ടി കുത്തുകയും ‘പ്രവചിക്ക’ എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ ഏറ്റുവാങ്ങി അടിച്ചു. പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്‍റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു, പത്രൊസ് തീ കായുന്നത് കണ്ടു അവനെ സൂക്ഷിച്ചുനോക്കി: “നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു. “നീ പറയുന്നത് എന്തെന്ന് ഞാൻ അറിയുന്നുമില്ല, എനിക്ക് മനസ്സിലാകുന്നതുമില്ല” എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പുറത്തു പടിപ്പുരയിലേക്കു പോയപ്പോൾ കോഴി കൂകി. ആ വേലക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്ത് നില്ക്കുന്നവരോട്: “ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ” എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞ് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും“ എന്നു യേശു തന്നോട് പറഞ്ഞവാക്ക് ഓർത്തു പത്രൊസ് പൊട്ടിക്കരഞ്ഞു.