അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടിൽ വന്നു. അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു. അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു. വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല. അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു. ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്നു, അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു. അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു: “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവനു ശുദ്ധിവന്നു. യേശു അവനെ കർശനമായി താക്കീത് ചെയ്തു: “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോടു ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്‍റെ അടുക്കൽ വന്നുകൂടി.
മർക്കൊ. 1 വായിക്കുക
കേൾക്കുക മർക്കൊ. 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊ. 1:29-45
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ