മത്താ. 27:51-66

മത്താ. 27:51-66 IRVMAL

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായവ സംഭവിച്ചത് കണ്ടിട്ട്: “അവൻ ദൈവപുത്രൻ ആയിരുന്നു സത്യം“ എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസേഫ് എന്നിവരുടെ അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ യേശുവിന്‍റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസേഫ് എന്ന പേരുള്ള ധനവാൻ വന്നു, പീലാത്തോസിനെ സമീപിച്ചു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലാത്തോസ് അത് കൊടുക്കുവാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്‍റെ സ്വന്തമായ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി. കല്ലറയ്ക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു. ഒരുക്കനാളിൻ്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനോടൊപ്പം വന്നുകൂടി: “യജമാനനേ, ഞങ്ങൾ ഓർക്കുന്നു ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ട് ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞത്. അതുകൊണ്ട് അവന്‍റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവ് മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന് മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക“ എന്നു പറഞ്ഞു. പീലാത്തോസ് അവരോട്: “കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ കഴിയുന്നിടത്തോളം ഉറപ്പുവരുത്തുവിൻ“ എന്നു പറഞ്ഞു. അവർ ചെന്നു കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിർത്തി കല്ലറ ഉറപ്പാക്കി.