ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാ രാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും. “അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്‍റെ ഹൃദയവും അവന്‍റെ ജനത്തിന്‍റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി. അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്‍റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്‍റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്: സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളിനിമിത്തം, അരാമിന്‍റെയും രെസീന്‍റെയും രെമല്യാവിൻ മകന്‍റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്‍റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്. നാം യെഹൂദായുടെ നേരെ ചെന്നു അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്‍റെ മകനെ അവിടെ രാജാവായി വാഴിക്കണം” എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്‍റെ മകനും നിന്‍റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് സംഭവിക്കുകയില്ല, സാധിക്കുകയുമില്ല. അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ. അറുപത്തഞ്ചു വർഷത്തിനകം എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും. എഫ്രയീമിനു തല ശമര്യ; ശമര്യയ്ക്കു തല രെമല്യാവിന്‍റെ മകൻ; നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.” യഹോവ പിന്നെയും ആഹാസിനോട്: “നിന്‍റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: “ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു. അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്‍റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. യഹോവ നിന്‍റെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.“
യെശ. 7 വായിക്കുക
കേൾക്കുക യെശ. 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശ. 7:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ