ഉല്പ. 39:1-12

ഉല്പ. 39:1-12 IRVMAL

എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്‍റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലയ്ക്കു വാങ്ങി. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, മിസ്രയീമ്യനായ യജമാനന്‍റെ വീട്ടിൽ വസിച്ചു. യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍റെ പ്രവൃത്തികൾ യഹോവ സാധിപ്പിക്കുന്നു എന്നും അവന്‍റെ യജമാനൻ കണ്ടു. അതുകൊണ്ട് പോത്തീഫറിനു യോസേഫിനോട് ഇഷ്ടം തോന്നി; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്‍റെ കയ്യിൽ ഏല്പിച്ചു. അവൻ തന്‍റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്‍റെ നിമിത്തം മിസ്രയീമ്യൻ്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. അവൻ തനിക്കുള്ളതെല്ലാം യോസേഫിന്‍റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്‍റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്‍റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: “എന്നോടുകൂടെ ശയിക്ക” എന്നു അവൾ പറഞ്ഞു. അവൻ അതിന് വിസമ്മതിച്ചു യജമാനന്‍റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്‍റെ കൈവശമുള്ള യാതൊന്നും എന്‍റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്‍റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?” എന്നു പറഞ്ഞു. അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല. ഒരു ദിവസം യോസേഫ് തന്‍റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്‍റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്‍റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.

ഉല്പ. 39:1-12 - നുള്ള വീഡിയോ