ഉല്പ. 31:2-21

ഉല്പ. 31:2-21 IRVMAL

യാക്കോബ് ലാബാൻ്റെ മുഖത്തു നോക്കിയപ്പോൾ അത് തന്‍റെ നേരെ മുമ്പേ ഇരുന്നതു പോലെ അല്ല എന്നു കണ്ടു. അപ്പോൾ യഹോവ യാക്കോബിനോട്: “നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്‍റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നു അരുളിച്ചെയ്തു. യാക്കോബ് ആളയച്ച് റാഹേലിനേയും ലേയായെയും വയലിൽ തന്‍റെ ആട്ടിൻ കൂട്ടത്തിന്‍റെ അടുക്കലേക്ക് വിളിപ്പിച്ചു. അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്‍റെ മുഖം എന്‍റെ നേരെ മുമ്പേ ഇരുന്നതു പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്‍റെ അപ്പന്‍റെ ദൈവം എന്നോടുകൂടി ഉണ്ടായിരുന്നു. നിങ്ങളുടെ അപ്പനെ ഞാൻ എന്‍റെ സർവ്വബലത്തോടുംകൂടി സേവിച്ചു എന്നു നിങ്ങൾക്ക് തന്നെ അറിയാമല്ലോ. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്‍റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോട് ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല. ‘പുള്ളിയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്‍റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്ക് തന്നിരിക്കുന്നു. “ആടുകൾ ചനയേല്ക്കുന്ന കാലത്ത് ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്‍റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ എല്ലാം വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോട് ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോട് നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിൻ്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്‍റെ ജന്മദേശത്തേക്കു മടങ്ങിപ്പോകുക’ എന്നു കല്പിച്ചിരിക്കുന്നു.” റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്‍റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ. ദൈവം ഞങ്ങളുടെ അപ്പന്‍റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോട് കല്പിച്ചതൊക്കെയും ചെയ്തുകൊള്ളുക.” അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്‍റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്‍റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്‍റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദികടന്നു, ഗിലെയാദ് പർവ്വതത്തിനു നേരെ തിരിഞ്ഞു.

ഉല്പ. 31:2-21 - നുള്ള വീഡിയോ