എഫെ. 4:22-31

എഫെ. 4:22-31 IRVMAL

മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്, നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്, സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ. ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ. കേൾക്കുന്നവര്‍ക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ. ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്. എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.