ദാനീ. 4:10-18

ദാനീ. 4:10-18 IRVMAL

“കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു. ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു. അതിന്‍റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്‍റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്‍റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു. “കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്‍റെ കൊമ്പുകൾ മുറിച്ച്, ഇല കുടഞ്ഞുകളഞ്ഞ്, കായ്കൾ ചിതറിച്ചുകളയുവിൻ; അതിന്‍റെ കീഴിൽനിന്ന് മൃഗങ്ങളും കൊമ്പുകളിൽനിന്ന് പക്ഷികളും പൊയ്ക്കൊള്ളട്ടെ. അതിന്‍റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ. അവന്‍റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴുകാലം കഴിയട്ടെ. അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.“ “നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്‍റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്‍റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്‍റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു.”