2 ശമു. 7:18-29

2 ശമു. 7:18-29 IRVMAL

അപ്പോൾ ദാവീദ്‌ രാജാവ് അകത്ത് ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞത്: “കർത്താവായ യഹോവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആര്‍? എന്‍റെ ഗൃഹവും എന്തുള്ളു? കർത്താവായ യഹോവേ, ഇതും പോരാ എന്നു അങ്ങേയ്ക്ക് തോന്നീട്ട് വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്‍റെ ഗൃഹത്തെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലയോ? ദാവീദ് ഇനി അങ്ങേയോട് എന്ത് പറയേണ്ടു? കർത്താവായ യഹോവേ, അങ്ങ് അടിയനെ അറിയുന്നു. അങ്ങേയുടെ വചനം നിമിത്തവും അങ്ങേയുടെ ഹൃദയപ്രകാരവും അല്ലയോ? അങ്ങ് ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നത്. “അതുകൊണ്ട് കർത്താവായ യഹോവേ, അങ്ങ് വലിയവൻ ആകുന്നു; അങ്ങയെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ട സകലവും ഓര്‍ത്താല്‍ അങ്ങ് അല്ലാതെ ഒരു ദൈവവും ഇല്ല. അങ്ങേയ്ക്ക് ജനമായി വീണ്ടെടുക്കുവാനും അങ്ങേയ്ക്ക് ഒരു നാമം സമ്പാദിക്കുവാനും അങ്ങ് ചെന്നിരിക്കുന്ന അങ്ങേയുടെ ജനമായ യിസ്രായേലിനു തുല്യമായി ഭൂമിയിൽ ഏതൊരു ജനതയുള്ളു? ദൈവമേ, അങ്ങ് മിസ്രയീമിൽനിന്നും ജനതകളുടെയും അവരുടെ ദേവന്മാരുടെയും അധീനത്തിൽ നിന്നും അങ്ങേയ്ക്കായി വീണ്ടെടുത്തിരിക്കുന്ന അങ്ങേയുടെ ജനം കാൺകെ അങ്ങേയ്ക്കുവേണ്ടി വൻകാര്യവും അങ്ങേയുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. അങ്ങ് അങ്ങേയുടെ ജനമായ യിസ്രായേലിനെ എന്നേക്കും അങ്ങേയുടെ സ്വന്ത ജനമായിരിക്കുവാൻ സ്ഥിരപ്പെടുത്തി, യഹോവേ, അങ്ങ് അവർക്ക് ദൈവമായിത്തീർന്നും ഇരിക്കുന്നു. “ഇപ്പോഴും ദൈവമായ യഹോവേ, അങ്ങ് അടിയനെയും അടിയന്‍റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യണമേ. സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ അങ്ങേയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങേയുടെ ദാസനായ ദാവീദിന്‍റെ ഗൃഹം അങ്ങേയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ. “ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്ന് അങ്ങ് അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അങ്ങേയോട് ഈ പ്രാർത്ഥന കഴിക്കുവാൻ അടിയൻ ധൈര്യംപ്രാപിച്ചു. ദൈവമായ യഹോവേ, അങ്ങ് തന്നെ ആകുന്നു ദൈവം; അങ്ങേയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ അടിയന്‍റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കുന്നതിന് പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; ദൈവമായ യഹോവേ, അങ്ങ് അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; അങ്ങേയുടെ അനുഗ്രഹത്താൽ അടിയന്‍റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.”