2 ശമു. 7:1-17

2 ശമു. 7:1-17 IRVMAL

യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്‍റെ അരമനയിൽ വസിക്കുന്ന കാലത്ത് ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്‍റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു. നാഥാൻ രാജാവിനോട്: “നീ ചെന്നു നിന്‍റെ മനസ്സിലുള്ളതെല്ലാം ചെയ്തുകൊള്ളുക; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. എന്നാൽ അന്ന് രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ: “എന്‍റെ ദാസനായ ദാവീദിനോടു നീ ചെന്നു പറയുക: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എനിക്ക് അധിവസിക്കുന്നതിന് നീ ഒരു ആലയം പണിയുമോ? ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലയോ സഞ്ചരിച്ചുവരുന്നത്. എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രനായകന്മാരില്‍ ഒന്നിനോട് “എനിക്ക് ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത്?” എന്നു എല്ലായിസ്രായേൽമക്കളോടുംകൂടി ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്ക് കല്പിച്ചിട്ടുണ്ടോ?’ ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്തു നിന്ന്, ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്‍റെ പേര് വലുതാക്കും. ഞാൻ എന്‍റെ ജനമായ യിസ്രായേലിനു ഒരു സ്ഥലം കല്പിച്ചുകൊടുക്കുകയും അവർ സ്വന്തസ്ഥലത്തു വസിച്ച് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കുകയില്ല. പണ്ടത്തെപ്പോലെയും എന്‍റെ ജനമായ യിസ്രായേലിന്മേൽ ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും നിന്‍റെ സകലശത്രുക്കളിൽനിന്ന് നിനക്ക് സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു. നിന്നിൽനിന്ന് ഉത്ഭവിക്കുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്കാലം തികഞ്ഞിട്ട് നിന്‍റെ പിതാക്കന്മാരോടുകൂടി നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്ക് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്‍റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്‍റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്ന് നീങ്ങിപ്പോകുകയില്ല. നിന്‍റെ ഗൃഹവും നിന്‍റെ രാജത്വവും എന്‍റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്‍റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.’” ഈ സകലവാക്കുകൾക്കും ദർശനത്തിനും അനുസരിച്ച് നാഥാൻ ദാവീദിനോട് സംസാരിച്ചു.