2 ശമു. 5:17-25

2 ശമു. 5:17-25 IRVMAL

എന്നാൽ അവർ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ എല്ലാവരും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ടു കോട്ടയിലേക്ക് പോയി. ഫെലിസ്ത്യർ വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു. അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്‍റെ കയ്യിൽ ഏല്പിച്ചുതരുമോ?” എന്നു ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു. അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്‍റെ മുമ്പിൽ എന്‍റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്നു പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേർ വിളിച്ചുവരുന്നു. അവിടെ അവർ അവരുടെ വിഗ്രഹങ്ങൾ ഉപേക്ഷിച്ചുപോയി; ദാവീദും അവന്‍റെ ആളുകളും അവ എടുത്ത് കൊണ്ടുപോന്നു. അവർ അവയെ ചുട്ടുകളഞ്ഞു. ഫെലിസ്ത്യർ പിന്നെയും വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു. ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി സൈന്യം നടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യ സൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്നു അരുളപ്പാടുണ്ടായി. യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗിബമുതൽ ഗേസെർവരെ തോല്പിച്ചു.