ഉത്തമഗീതം 4:1-7

ഉത്തമഗീതം 4:1-7 MALOVBSI

എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; നിന്റെ മൂടുപടത്തിൻ നടുവേ നിന്റെ കണ്ണ് പ്രാവിൻകണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. നിന്റെ പല്ല്, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു. നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. നിന്റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോട് ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവയൊക്കെയും വീരന്മാരുടെ പരിച തന്നെ. നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം. വെയിലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. എന്റെ പ്രിയേ, നീ സർവാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല.