സങ്കീർത്തനങ്ങൾ 89:38-52

സങ്കീർത്തനങ്ങൾ 89:38-52 MALOVBSI

എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു. നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. നീ അവന്റെ വേലിയൊക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. നീ അവന്റെ വൈരികളുടെ വലംകൈയെ ഉയർത്തി; അവന്റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു. അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല. അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു. അവന്റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ. യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? എന്റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓർക്കേണമേ; എന്തു മിഥ്യാത്വത്തിനായി നീ മനുഷ്യപുത്രന്മാരെയൊക്കെയും സൃഷ്‍ടിച്ചു? ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കൈയിൽനിന്നു വിടുവിക്കുന്നവനും ആരുള്ളൂ? സേലാ. കർത്താവേ, നിന്റെ വിശ്വസ്തതയിൽ നീ ദാവീദിനോട് സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ? കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവിടത്തിൽ ഞാൻ സകല മഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നെ. യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.