സങ്കീർത്തനങ്ങൾ 50:1-15

സങ്കീർത്തനങ്ങൾ 50:1-15 MALOVBSI

ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. സൗന്ദര്യത്തിന്റെ പൂർണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയൊരു കൊടുങ്കാറ്റടിക്കുന്നു. തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവൻ മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ. എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു. നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല. കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ. എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എൻറേതത്രേ. ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? ദൈവത്തിനു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതനു നിന്റെ നേർച്ചകളെ കഴിക്ക. കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.