സങ്കീർത്തനങ്ങൾ 106:1-15

സങ്കീർത്തനങ്ങൾ 106:1-15 MALOVBSI

യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്. യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണിക്കും? അവന്റെ സ്തുതിയെയൊക്കെയും ആർ വിവരിക്കും? ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിനും നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവച്ച് നിന്റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു. എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. അവൻ പകയന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു. എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല. മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. അവർ അപേക്ഷിച്ചത് അവൻ അവർക്കു കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.