സങ്കീർത്തനങ്ങൾ 101:1-8

സങ്കീർത്തനങ്ങൾ 101:1-8 MALOVBSI

ഞാൻ ദയയെയും ന്യായത്തെയുംകുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും. ഞാൻ നിഷ്കളങ്കമാർഗത്തിൽ ശ്രദ്ധവയ്ക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അത് എന്നോടു ചേർന്നു പറ്റുകയില്ല. വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല. കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കയില്ല. ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന് എന്റെ ദൃഷ്‍ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. വഞ്ചന ചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കയില്ല. യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന് ദേശത്തിലെ ദുഷ്ടന്മാരെയൊക്കെയും ഞാൻ രാവിലെതോറും നശിപ്പിക്കും.