സദൃശവാക്യങ്ങൾ 24:17-34

സദൃശവാക്യങ്ങൾ 24:17-34 MALOVBSI

നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി. ദുഷ്പ്രവൃത്തിക്കാർ നിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളക്കു കെട്ടുപോകും. മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്. അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു? ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല. ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും. അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലൊരനുഗ്രഹം അവരുടെമേൽ വരും. നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു. വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നത്തേതിൽ നിന്റെ വീടു പണിയുക. കാരണം കൂടാതെ കൂട്ടുകാരനു വിരോധമായി സാക്ഷി നില്ക്കരുത്; നിന്റെ അധരംകൊണ്ടു ചതിക്കയും അരുത്. അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്. ഞാൻ മടിയന്റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപെയുംകൂടി പോയി. അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.