സദൃശവാക്യങ്ങൾ 24:1-18

സദൃശവാക്യങ്ങൾ 24:1-18 MALOVBSI

ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയും അരുത്. അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു. ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു. പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു. ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർധിപ്പിക്കുന്നു. ഭരണസാമർഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. ജ്ഞാനം ഭോഷന് അത്യുന്നതമായിരിക്കുന്നു; അവൻ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല. ദോഷം ചെയ്‍വാൻ നിരൂപിക്കുന്നവനെ ദുഷ്കർമി എന്നു പറഞ്ഞുവരുന്നു; ഭോഷന്റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു. കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നെ. മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ? മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേൻകട്ട നിന്റെ അണ്ണാക്കിനു മധുരമത്രേ. ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല. ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിനു പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുത്. നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും. നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.