സദൃശവാക്യങ്ങൾ 17:14-28

സദൃശവാക്യങ്ങൾ 17:14-28 MALOVBSI

കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പേ തർക്കം നിർത്തിക്കളക. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പ്. മൂഢനു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കൈയിൽ ദ്രവ്യം എന്തിന്? സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. ബുദ്ധിഹീനനായ മനുഷ്യൻ കൈയടിച്ചു കൂട്ടുകാരനുവേണ്ടി ജാമ്യം നില്ക്കുന്നു. കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവ് ഇച്ഛിക്കുന്നു. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. ഭോഷനെ ജനിപ്പിച്ചവന് അതു ഖേദകാരണമാകും; മൂഢന്റെ അപ്പനു സന്തോഷം ഉണ്ടാകയില്ല. സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു. മൂഢനായ മകൻ അപ്പനു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കയ്പും ആകുന്നു. നീതിമാനു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല. വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.